കര്‍ഷകര്‍ക്ക് ശല്യമാകുന്ന കാട്ടുപന്നികളെ കൊല്ലാം: നിയന്ത്രണങ്ങള്‍ നീക്കി

കര്‍ഷകര്‍ക്ക് ശല്യമുണ്ടാക്കുന്ന കാട്ടുപന്നികളെ കൊല്ലുന്നതിനുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞു. വനം മന്ത്രി കെ രാജുവാണ് ഇക്കാര്യം അറിയിച്ചത്. പാലാ ഉപതിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുന്‍പാണ് ഈ തീരുമാനം മന്ത്രി അറിയിച്ചത്. തീരുമാനം പ്രാബല്യത്തില്‍ വരികയും ചെയ്തു.

കൃഷി സ്ഥലങ്ങളില്‍ നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ നേരത്തെയും ഉപാധികളോടെ വെടിവെച്ച്‌ കൊല്ലാമായിരുന്നു. ഗര്‍ഭിണിയായ പന്നിയെ വെടിവെക്കാന്‍ പാടില്ല, പന്നി കാട്ടിലേക്കു മടങ്ങുകയാണെങ്കിലും വെടിവയ്ക്കരുത് എന്നിവയായിരുന്നു വ്യവസ്ഥ. എന്നാല്‍ ഈ രണ്ട് കാര്യങ്ങളും മനസിലാക്കാന്‍ പ്രയാസമായതിനാല്‍ രണ്ട് വ്യവസ്ഥകളും എടുത്തുകളഞ്ഞതായി മന്ത്രി പറഞ്ഞു.
എന്നാല്‍ കാട്ടുപന്നികളെ വെടിവയ്ക്കാന്‍ അനുമതി നല്‍കുന്നത് യൂണിഫോമിലുള്ള പൊലീസ്, വനം ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ്. കാട്ടുപന്നികള്‍ സ്ഥിരമായി കൃഷി നശിപ്പിക്കുന്ന മേഖലകള്‍ തിരിച്ചറിഞ്ഞാവും വെടിവയ്ക്കല്‍. വനംവകുപ്പിലെ ഫീല്‍ഡ് സ്റ്റാഫുകള്‍ക്കായി സംസ്ഥാനത്ത് 40 ജീപ്പുകളും പന്നികളെ തുരത്താന്‍ ആവശ്യമായ ആയുധങ്ങളും വാങ്ങാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.