ഇന്ന് നവംബര്‍ ഒന്ന്; 63 വയസ്സിന്റെ നിറവില്‍ കേരളം


തിരുവനന്തപുരം: ഭാഷാടിസ്ഥാനത്തില്‍ കേരളം എന്ന സംസ്ഥാനം രൂപീകൃതമായിട്ട് ഇന്ന് 63 വര്‍ഷം പൂര്‍ത്തിയാകുന്നു. മാമൂലുകളുടെയും അനാചാരങ്ങളുടെയും തിരിച്ചു വരവിനെ പ്രതിരോധിച്ച്‌ അറുപത്തിമൂന്നാം വര്‍ഷവും കേരളം രാജ്യത്ത് വിജയിച്ചു നില്‍ക്കുന്നു.
രാജ്യം മുഴുവനും പടരുന്ന മതഭ്രാന്തിനെയും വര്‍ഗീയതയെയും ചെറുത്ത് തോല്‍പ്പിച്ച്‌ മാനവികതയുടെ തുരുത്തായി, രാജ്യത്തിന്റെ നാനാത്വത്തില്‍ ഏകത്വമെന്ന മുദ്രാവാക്യം അക്ഷരം പ്രതി നെഞ്ചേറ്റുകയാണ് കേരളം എന്ന ഈ കൊച്ചിടവും അവിടുത്തെ മനുഷ്യരും.
പഴയ മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ഒത്തു ചേര്‍ന്നാണ് മലയാളികളുടെ ഐക്യസംസ്ഥാനം രൂപംകൊണ്ടത്. 1956 നവംബര്‍ ഒന്നിനായിരുന്നു ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം പുറത്തുവന്നത്. ആ ദിനം നാം കേരളപ്പിറവി ദിനമായി ആഘോഷിക്കുന്നു.

ഐക്യകേരളത്തിന് വേണ്ടി ദീര്‍ഘകാലം മലയാളികള്‍ ശബ്ദമുയര്‍ത്തിയിരുന്നു. അതോടൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭാഷാ സംസ്ഥാനങ്ങള്‍ക്ക് വേണ്ടി പോരാട്ടങ്ങള്‍ അരങ്ങേറി. അവയുടെയല്ലാം വിജയം കൂടിയായിരുന്നു ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ രൂപീകരണം.

രണ്ട് മഹാപ്രളയങ്ങളെ കേരളം അതിജീവിച്ചത് ഇവിടുത്തെ മനുഷ്യരുടെ ഐക്യബലം കൊണ്ടുമാത്രമാണ്. തകര്‍ന്ന് പോകാനുള്ള എല്ലാ കാരണങ്ങളുണ്ടായിട്ടും അതിനെ എല്ലാം ചെറുത്ത് തോല്‍പ്പിച്ച്‌ ഒന്നാകാനുള്ള മലയാളിയുടെ മനസ്സ് കൊണ്ടുതന്നെയാണ് ഇവിടെ ഇപ്പോഴും ഫാസിസ്റ്റു ശക്തികള്‍ക്ക് വേരുറപ്പിക്കാന്‍ സാധിക്കാത്തത്. കേരളത്തെ കലാപഭൂമിയാക്കാന്‍ വിവിധ കോണുകളില്‍ നിന്നുണ്ടാകുന്ന ശ്രമങ്ങളെ തോല്‍പ്പിച്ച്‌ മുന്നേറുകയാണ് കേരളം. അതേ, കേരളം ഒന്നാമതാണ് കഴിഞ്ഞ 63 വര്‍ഷങ്ങളായി.