മാവോയിസ്റ്റുകളാണെന്ന് അറസ്റ്റിലായവര്‍ സമ്മതിച്ചു -പൊലീസ്; എഫ്.ഐ.ആറിന്‍റെ പകര്‍പ്പ് പുറത്ത്




കോഴിക്കോട്: പന്തീരങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ തങ്ങള്‍ മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായി പൊലീസ് എഫ്.ഐ.ആര്‍. എഫ്.ഐ.ആറിന്‍റെ പകര്‍പ്പ് 'മാധ്യമം ഓണ്‍ലൈനി'ന് ലഭിച്ചു.


തങ്ങള്‍ സി.പി.ഐ മാവോയിസ്റ്റ് സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് സമ്മതിച്ചിട്ടുണ്ട്. ത്വാഹയുടെ പക്കല്‍നിന്ന് പിടിച്ചെടുത്ത ചുവന്ന പ്ലാസ്റ്റിക് ഫയലില്‍ ഇന്ത്യയിലെ ജാതിപ്രശ്നം നമ്മുടെ കാഴ്ചപ്പാട് സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി എന്നെഴുതിയ പുസ്തകം, കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പുസ്തകം, സി.പി.ഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി ഇറക്കിയ പുസ്തകം തുടങ്ങിയ കണ്ടെടുത്തിട്ടുണ്ട്. അലന്‍റെ ബാഗില്‍ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക എന്ന് അച്ചടിച്ച നോട്ടീസും, മാവോയിസ്റ്റ് വേട്ടക്കെതിരെ ജനങ്ങള്‍ രംഗത്തിറങ്ങുക എന്ന തലക്കെട്ടോടു കൂടിയതും സി.പി.ഐ (മാവോയിസ്റ്റ്) വക്താവ് പശ്ചിമഘട്ട പ്രത്യേക മേഖല കമ്മിറ്റി എന്ന് അവസാനിക്കുന്നതുമായ അച്ചടിച്ച നോട്ടീസ്, പുതിയ മുന്നേറ്റങ്ങള്‍ക്കായി തയാറെടുക്കുക, ഒക്ടോബര്‍ 28, 29, 30 വയനാട് കലക്ടറേറ്റില്‍ രാപ്പകല്‍ മഹാധര്‍ണ എന്ന തലക്കെട്ടോടു കൂടിയ മറ്റൊരു നോട്ടീസും കണ്ടെത്തി. കോഡ് ഭാഷയില്‍ എഴുതിയ പാഡും ഉണ്ടായിരുന്നു.


പന്തീരാങ്കാവ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വി.എം. ജയന്‍റെ നേതൃത്വത്തിലെ പൊലീസുകാകര്‍ പെട്രോളിങ് നടത്തുമ്ബോഴാണ് ഇവരെ കാണുന്നതെന്നും പിന്തുടര്‍ന്നെങ്കിലും ഒരാള്‍ ഓടി രക്ഷപ്പെട്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു.