അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂള്‍ കായിക മേളയ്ക്ക് നാളെ കണ്ണൂരില്‍ തുടക്കം. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനമേളയ്ക്ക് കണ്ണൂര്‍ ആതിഥ്യം അരുളുന്നത്.

കണ്ണൂര്‍ സര്‍വ്വകലാശാല സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന മേളയില്‍ തൊണ്ണൂറ്റിയെട്ട് ഇനങ്ങളിലായി രണ്ടായിരത്തിലേറെ താരങ്ങള്‍ മാറ്റുരയ്ക്കും.

ശനിയാഴ്ച പകല്‍ മൂന്ന് മണിക്ക് ഒളിമ്ബ്യന്‍ ടിന്റു ലൂക്ക ദീപശിഖ തെളിക്കുന്നതോടെ അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് തുടക്കമാകും.

ഉദ്ഘാടന ചടങ്ങിന് മാറ്റ് കൂട്ടാന്‍ കളരിപ്പയറ്റ്,പൂരക്കളി തുടങ്ങി ഉത്തര മലബാറിന്റെ തനത് കലാ കായിക ആയോധ മുറകളുടെ പ്രകടനും യോഗ, എയ്റോ ബീറ്റ്സ് എന്നിവയുമുണ്ടാകും.
കേരളത്തിന്റെ അഭിമാന താരങ്ങളായ പി ടി ഉഷ, എംഡി വത്സമ്മ, മേഴ്സിക്കുട്ടന്‍, ബോബി അലോഷ്യസ്, ജിസ്ന മാത്യു, വി കെ വിസ്മയ തുടങ്ങിയവരെ ആദരിക്കും.

താല്‍ക്കാലിക ഗാലറിയുടെ നിര്‍മ്മാണം ഉള്‍പ്പെടെ വിപുലമായ ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.ത്രോ മത്സരങ്ങള്‍ക്കായി സുരക്ഷാ സജ്ജീകരണങ്ങളും മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

കായിക മേളയുടെ വരവറിയിച്ച്‌ കണ്ണൂര്‍ നഗരത്തില്‍ വര്‍ണ ശബളമായ വിളംബര ഘോഷ യാത്ര നടന്നു. പൂര്‍ണ്ണമായും ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ടായിരിക്കും കായിക മേളയുടെ നടത്തിപ്പ്.