പ്രളയം 2019; കേരളം ആവശ്യപ്പെട്ടത് 2101 കോടി, ഒരു രൂപ പോലും നല്‍കാതെ കേന്ദ്രം

കൊച്ചി: പ്രളയത്തിന് പിന്നാലെയുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം ആവശ്യപ്പെട്ട അടിയന്തര സഹായം നല്‍കാതെ കേന്ദ്രം. 2101 കോടി രൂപയാണ് ഈ വര്‍ഷം പ്രളയത്തിന് പിന്നാലെ സംസ്ഥാനം ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു രൂപ പോലും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ല.

2019-20 സാമ്ബത്തിക വര്‍ഷത്തില്‍ സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണ പ്രതികരണ നിധിയിലേക്ക് നല്‍കുന്ന തുകയുടെ ആദ്യ ഗഡുവായ 52.27 കോടി രൂപ മാത്രമാണ് കേരളത്തിന് കേന്ദ്രം ഇതുവരെ അനുവദിച്ചത്. വലിയ തോതില്‍ പ്രളയം ബാധിച്ച ബിഹാറിനും കേന്ദ്രത്തിന്റെ ധനസഹായം ലഭിച്ചിട്ടില്ല.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡിവിഷന്‍ നല്‍കിയ വിവരാവകാശ മറുപടിയിലാണ് ധനസഹായം നല്‍കിയിട്ടില്ലെന്ന് വ്യക്തമാകുന്നത്. അതേസമയം ബിജെപി അധികാരത്തിലിരിക്കുന്ന കര്‍ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകള്‍ക്ക് ധനസഹായം ലഭിച്ചു. കര്‍ണാടകയ്ക്ക് 2441.26 കോടിയും, മഹാരാഷ്ട്രയ്ക്ക് 2479.29 കോടി രൂപയുമാണ് ലഭിച്ചത്.