എഞ്ചിനീയറിങ്ങ് വിദ്യാര്‍ഥികളെ ഐഎഎസിനു പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേപ്പിനു കീഴിലുള്ള എഞ്ചിനീയറിങ്ങ് കോളേജുകളില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം ആരംഭിക്കുന്നതെന്ന് സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.   കോ -ഓപ്പറേറ്റീവ് അക്കാദമി  ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷന്റെ കീഴിലുള്ള തലശ്ശേരി ഗവണ്‍മെന്റ്  എഞ്ചിനീയറിങ്ങ് കോളേജില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.  രാജ്യത്ത് ആദ്യമായാണ് ഗവണ്‍മെന്റ്  എഞ്ചിനീയറിങ്ങ് കോളേജില്‍ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. മൂന്നു വര്‍ഷം കൊണ്ട് 450 മണിക്കൂര്‍ പരിശീലനമാണ് ഒരു വിദ്യാര്‍ഥിക്ക് ലഭിക്കുക.  ഇത് വഴി മിടുക്കരായ യുവതലമുറയുടെ സേവനം രാജ്യത്തിനു ലഭ്യമാക്കാന്‍  കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അക്കാദമിക് വര്‍ഷം മികച്ച സ്ഥാപനങ്ങളില്‍ പ്ലെയ്‌സ്‌മെന്റ് ലഭ്യമായ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിച്ചു.   
പരിപാടിയില്‍ എ എന്‍ ഷംസീര്‍ എം എല്‍ എ അധ്യക്ഷനായി. സിവില്‍ സര്‍വീസ് പരിശീലകന്‍ കെ സംഗീത് പദ്ധതി വിശദീകരിച്ചു. കേപ്പ് ഡയറക്ടര്‍  ഡോക്ടര്‍ ആര്‍ ശശികുമാര്‍, എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ കെ രമ്യ, വാര്‍ഡ് മെമ്പര്‍ വി കെ ശ്രീവിദ്യ,  കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഒ എ ജോസഫ്, പി ടി എ വൈസ് പ്രസിഡന്റ് ശ്യാം കുമാര്‍,  പ്ലെയ്‌സ്‌മെന്റ് ഓഫീസര്‍  ഡോക്ടര്‍ പി രാജീവ്,  കോളേജ് യൂണിയന്‍ സ്റ്റാഫ് അഡൈ്വസര്‍ കെ അനൂപ്,  സ്റ്റാഫ് ക്ലബ് സെക്രട്ടറി എന്‍ ആര്‍ ബിജു,  സിഎപിസിഎ സെക്രട്ടറി  ഉസ്മാന്‍ കോയ,  അലുമിനി അസോസിയേഷന്‍ സെക്രട്ടറി കെ ആര്‍ റിനില്‍,  കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പി സി അമര്‍നാഥ് എന്നിവര്‍ സംസാരിച്ചു.