പടിഞ്ഞാറത്തറ: ജില്ലയില്‍ മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജില്ലാ സ്കൂള്‍ കലോത്സവനഗരിയില്‍ കനത്ത സുരക്ഷാവലയം തീര്‍ത്ത് പോലീസ്. അട്ടപ്പാടിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ജില്ലയില്‍ സുരക്ഷാഭീഷണി നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മാവോവാദിഭീഷണി നേരിടുന്ന പടിഞ്ഞാറത്തറയിലെ കലോത്സവ നഗരിയില്‍ സുരക്ഷ ശക്തമാക്കിയത്.

ജില്ലയില്‍ ഏറ്റവുമൊടുവില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ച സ്ഥലങ്ങളിലൊന്നാണ് പടിഞ്ഞാറത്തറയിലെ കാപ്പിക്കളം. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍നിന്നായി കൂടുതല്‍ പോലീസുകാരെ എത്തിച്ചാണ് പടിഞ്ഞാറത്തറ ഗവ. ഹൈസ്കൂളിലും പരിസര പ്രദേശങ്ങളിലും വിന്യസിച്ചിട്ടുള്ളത്. കലോത്സവ നഗരിയില്‍ എവിടെ നോക്കിയാലും പോലീസ് മയമായിരുന്നു ബുധനാഴ്ച. കലോത്സവവേദിയായ പടിഞ്ഞാറത്തറ ഗവ. എച്ച്‌.എസ്.എസിലേക്കുള്ള വഴികളിലും, സ്കൂളിന്റെ പ്രവേശനകവാടംമുതല്‍ മത്സരവേദികള്‍ക്ക് സമീപവും ഭക്ഷണം കൊടുക്കുന്നിടത്തും വെള്ളംകൊടുക്കുന്നിടത്തും എന്നുവേണ്ട സര്‍വസ്ഥലത്തും പോലീസ് സാന്നിധ്യമുണ്ട്. പടിഞ്ഞാറത്തറ ബസ്‌സ്റ്റാന്‍ഡ് പരിസരത്തടക്കം പോലീസ് നിരീക്ഷണമേര്‍പ്പെടുത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി, കലോത്സവ നഗരിയില്‍ കൊമ്ബന്‍മീശപിരിച്ചും കൈയില്‍ ചൂരല്‍വടിയുമായി മസിലുപിടിച്ചുനില്‍ക്കുന്ന ചില പോലീസുകാരെ കുഞ്ഞുകലാകാരന്മാര്‍ ഒരല്പം ഭയത്തോടെയാണ് നോക്കിക്കണ്ടത്. എന്നാല്‍ പുഞ്ചിരിയും വാത്സല്യവുമായി സദാകര്‍മനിരതരായ പോലീസുകാരും കുട്ടികള്‍ക്ക് പുതിയ അനുഭവമായിരുന്നു.