ഒഴുകിയെത്തിയ മരങ്ങള്‍ റഗുലേറ്ററിന് ഭീഷണിയാകുന്നു





ചിറ്റാരിപ്പറമ്ബ്: പ്രളയകാലത്ത് ഒഴുകിയെത്തിയ കൂറ്റന്‍ മരങ്ങള്‍ മുടപ്പത്തുര്‍ പുഴ റഗുലേറ്ററിന് ഭീഷണിയായി.

ചിറ്റാരിപ്പറമ്ബ്-മാലൂര്‍ പഞ്ചായത്തുകളെ വേര്‍തിരിക്കുന്ന മുടപ്പത്തൂര്‍ പുഴയ്ക്ക് കുറുകെ ചെറുകിട ജലസേചനവകുപ്പാണ് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി റഗുലേറ്റര്‍ നിര്‍മിച്ചത്. കഴിഞ്ഞ പ്രളയകാലത്ത് പല സ്ഥലങ്ങളില്‍നിന്നായി കടപുഴകി പുഴയില്‍ വീണ വലിയ മരങ്ങള്‍ ഒഴുകിയെത്തി റഗുലേറ്ററിലിടിച്ചുനിന്ന നിലയിലാണുള്ളത്.

പുഴയിലെ വെള്ളം താഴ്ന്നതോടെ ഒഴുകിയെത്തിയ മരങ്ങള്‍ റഗുലേറ്ററിലിടിച്ചുനിന്നു. ഇടിയുടെ ആഘാതത്തില്‍ റഗുലേറ്ററിന് മുകളില്‍ നിര്‍മിച്ച കോണ്‍ട്രീറ്റ് നടപ്പാത 10 മീറ്ററോളം തകര്‍ന്നു. ഇതുമൂലം പുഴയിലെ വെള്ളം കുറയുമ്ബോള്‍ റഗുലേറ്ററിന് ഷട്ടറിടാന്‍ ബുദ്ധിമുട്ടായി. റഗുലേറ്ററിന് സമീപം മരങ്ങളും മാലിന്യങ്ങളും നിറഞ്ഞു.

ഡിസംബറില്‍ പുഴയിലെ വെള്ളം താഴുമ്ബോഴാണ് റഗുലേറ്ററിന് ഷട്ടര്‍ ഇടേണ്ടത്. പുഴയിലെ മരങ്ങളും മാലിന്യങ്ങളും നീക്കാതെ റഗുലേറ്ററിന് ഷട്ടറിടാന്‍ കഴിയില്ലന്നും ഇവ നീക്കംചെയ്യാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.