പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തല്‍; കേന്ദ്രത്തിനെതിരെ പടക്കൊരുങ്ങി കോണ്‍ഗ്രസ്




ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധി ഉള്‍പ്പടെ 121 ഇന്ത്യക്കാരുടെ ഫോണ്‍ വിവരങ്ങള്‍ ഇസ്രായേലി സ്പെവെയര്‍ ചോര്‍ത്തിയ സംഭവത്തില്‍ പാര്‍ലമെന്‍ററി സമിതികളില്‍ അന്വേഷണം ആവശ്യപ്പെടാന്‍ കോണ്‍സ്. ആനന്ദ് ശര്‍മ്മ അധ്യക്ഷനായ ആഭ്യന്തര മന്ത്രാലയ സ്റ്റാന്‍റിങ് കമ്മിറ്റിയും ശശി തരൂര്‍ അധ്യക്ഷനായ ഐടി മന്ത്രാലയ സ്റ്റാന്‍റിങ് കമ്മിറ്റിയിലുമാണ് ഫോണ്‍ചോര്‍ത്തല്‍ ചര്‍ച്ചയാക്കാന് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ഈമാസം 15 നാണ് ആഭ്യന്തര മന്ത്രാലയ സ്റ്റാന്‍റിങ് കമ്മിറ്റിയോഗം.

യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്ന് ചെയര്‍മാന്‍ ആനന്ദ് ശര്‍മ്മ വ്യക്തമാക്കി. സൈബര്‍ ഹാക്കിങ് ഗൗരവത്തോടെയാണ് കാണുന്നതെന്നും സര്‍ക്കാരിനോട് വ്യക്തത തേടുമെന്നും ശശി തരൂരും വ്യക്തമാക്കിയിട്ടുണ്ട്.

പ്രിയങ്ക ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയെന്ന വാട്ട്സ്‌ആപ്പ് മെസേജ് ലഭിച്ച സാഹചര്യത്തില്‍ എഐസിസി വക്താവ് രണ്‍ദീപ് സുര്‍ജേവലയാണ് കഴിഞ്ഞ ദിവസം വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചത്. പെഗാസസ് ഫോണ്‍ ചോര്‍ത്തി എന്ന വാട്ട്സ്‌ആപ്പിന്റെ മെസേജ് ആണ് പ്രിയങ്കയ്ക്ക് വന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ ഇപ്പോഴും മൗനം തുടരുകയാണെന്നും കോണ്‍ഗ്രസ്‌ ആരോപിച്ചു. മോദി സര്‍ക്കാര്‍ 'ചാര ' സര്‍ക്കാര്‍ എന്നും സുര്‍ജേവാല പറഞ്ഞു.

ഫോണ്‍ ചോര്‍ത്തല്‍ മുന്നറിയിപ്പുണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ നടപടി എടുത്തില്ല. വിവരം ചോര്‍ത്തലില്‍ മോദി സര്‍ക്കാര്‍ കളവ് പറയുന്നു എന്നും രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. അതേസമയം, മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിനും പശ്ചിമ ബംഗാള്‍ മുഖ്യമന്തി മമതാ ബാനര്‍ജിയ്ക്കും പിന്നാലെ ഫോണ്‍ വിവരങ്ങള്‍ നഷ്ടപ്പെട്ടവരുടെ പട്ടികയില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും വന്നതോടെ കേന്ദ്രസര്‍ക്കാര്‍ പുതിയ ന്യായീകരങ്ങള്‍ തേടുകയാണ്.