വാട്ട്സ്‌ആപ് വീഡിയോ ഫയലുകളിലൂടെ 'ചാരന്‍', ജാഗ്രതയ്ക്കു നിര്‍ദേശം






ന്യൂഡെല്‍ഹി:വാട്സാപ്പ് ഉപയോക്താക്കള്‍ക്ക് ആശങ്ക പരത്തുന്ന റിപ്പോര്‍ട്ടാണ് വീണ്ടും. വാട്ട്സ്‌ആപ് വീഡിയോ ഫയലുകളിലൂടെ മാല്‍വേര്‍ പടരുന്നതായി കണ്ടെത്തല്‍. എംപി4 ഫയലുകളിലൂടെ പടരുന്ന മാല്‍വേര്‍ ഐ ഒ എസ്, ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളെയാണു ലക്ഷ്യമിടുന്നതെന്നു ജിബിഹാക്കേഴ്സ്.കോം അറിയിച്ചു.

ഹാക്കര്‍മാര്‍ക്ക് ഫോണില്‍നിന്നുള്ള വിവരം ചോര്‍ത്താന്‍ സഹായകമാകുന്ന വിധത്തിലുള്ള പിഴവാണു കണ്ടെത്തിയത്. നേരത്തെ ഇസ്രായേല്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ എസ് ഒ ഗ്രൂപ്പിന്റെ പെഗാസസ് വാട്ട്സ്‌ആപ്പിലൂടെ സ്പൈവേര്‍ കടത്തിവിട്ടതായി കണ്ടെത്തിയിരുന്നു.

വീഡിയോ കോള്‍ സംവിധാനത്തിലെ പിഴവാണ് പെഗാസസ് ഉപയോഗിച്ചത്. ആരെയാണോ ലക്ഷ്യം വെക്കുന്നത് അവരുടെ ഫോണില്‍ കടന്നുകയറി അതീവ സൂക്ഷ്മമായി സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പെഗാസസിന് കഴിയുമെന്നതാണ് പ്രത്യേകത.

ആന്‍ഡ്രോയിഡ്, ഐഫോണ്‍ വ്യത്യാസമില്ലാതെ മൊബൈലുകളില്‍ കോളുകള്‍ ട്രാക്ക് ചെയ്യാനും ആപ്പുകളിലെ വിവരങ്ങള്‍ ശേഖരിക്കാനും പാസ്വേഡ് കവരാനും ലൊക്കേഷന്‍ മനസിലാക്കാനും പെഗാസസ് ഉപയോഗിച്ച്‌ ഏജന്‍സികള്‍ക്ക് കഴിയും. കൂടാതെ മൊബൈലിലെ ക്യാമറ, മൈക്രോഫോണ്‍, ജി പി എസ് എന്നിവയിലെ വിവരങ്ങളും ചോര്‍ത്തിയെടുക്കാം