പൊലീസിന് വീഴ്ച പറ്റി, പ്രോസിക്യൂഷനും; വാളയാറില്‍ തുടരന്വേഷണത്തിനായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍




കൊച്ചി: വാളയാറില്‍ രണ്ടു പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായി ജീവനൊടുക്കിയ കേസില്‍ തുടരന്വേഷണവും പുനര്‍വിചാരണയും ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കേസന്വേഷണത്തില്‍ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വാളയാറിലെ ആദ്യ കുട്ടി മരിച്ചപ്പോള്‍ കൃത്യമായി അന്വേഷണം നടന്നില്ലെന്ന് അപ്പീലില്‍ പറയുന്നു. ഈ സന്ദര്‍ഭത്തില്‍ രണ്ടാമത്തെ കുട്ടിയുടെ കൗണ്‍സലിങ് നടത്തണമായിരുന്നു. കുട്ടി ലൈംഗികമായി ഉപദ്രവിക്കപ്പെ്ട്ടുണ്ടാവാമെന്നു സംശയിച്ച്‌ പൊലീസ് സര്‍ജന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയില്ല. രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാണോ എന്നതില്‍ സംശയമുണ്ടായിരുന്നെങ്കിലും അതിലും അന്വേഷണം നടത്തിയില്ലെന്നും സര്‍ക്കാര്‍ അപ്പീലില്‍ പറയുന്നു.
പ്രോസിക്യൂഷന്റെ ഭാഗത്തും വലിയ വീഴ്ചയുണ്ടായി. കൃത്യമായ കൂടിയാലോചനകള്‍ ഉണ്ടായില്ല. പ്രധാനപ്പെട്ട എല്ലാ സാക്ഷികളുടേയും രഹസ്യമൊഴികള്‍ രേഖപ്പെടുത്തിയിരുന്നെങ്കിലും ഇത് കോടതിക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. പ്രോസിക്യൂഷനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.