ഒരു യുവതിയെയും ശബരിമലയില്‍ കയറ്റില്ല - എ.കെ ബാലന്‍





തിരുവനന്തപുരം: ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഉള്‍പ്പെടെ ഒരു യുവതിയെയും ശബരിമലയില്‍ കയറ്റിലെന്ന് മന്ത്രി എ.കെ ബാലന്‍. കേരളത്തിലുള്ള ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ല. ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തും. ക്രമസമാധാനം തകര്‍ക്കാനുള്ള ഗൂഢാലോചന അന്വേഷിക്കും. വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം എത്തിയ ബിന്ദു അമ്മിണിക്ക് നേരെ നടന്ന അക്രമം അന്വേഷിക്കും. ബിന്ദുവിന് നേരെ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും എ.കെ ബാലന്‍ പറഞ്ഞു.

തൃപ്തി ദേശായിയുടെ വരവിനുപിന്നില്‍ ഗൂഢാലോചനയെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ബി.ജെ.പി -ആര്‍.എസ്.എസ് സ്വാധീനമുള്ള പൂനെയില്‍ നിന്നും വന്ന തൃപ്തിയുടെ യാത്രക്ക് പിന്നില്‍ കൃത്യമായ തിരക്കഥയും അജന്‍ണ്ടയും പ്രത്യേകസംവിധാനവുമുണ്ട്.
ശബരിമല തീര്‍ഥാടനത്തെ അലങ്കോലമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കടകംപള്ളി ആരോപിച്ചിരുന്നു.