ജാര്‍ഖണ്ഡില്‍ ജനവിധി; നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി




റാഞ്ചി : ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മുതലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. 13 മണ്ഡലങ്ങളിലായി 37.83 ശതമാനം വോട്ടര്‍മാരാണ് വിധിയെഴുത്ത് നടത്തുന്നത്. 189 സ്ഥാനാര്‍ഥികളാണു മത്സര രംഗത്തുള്ളത്. മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനമായതിനാല്‍ കൂടുതല്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.

81 മണ്ഡലങ്ങളിലേക്ക് അഞ്ചു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. ഒന്നാം ഘട്ടത്തില്‍ 13 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലെത്തും. ഡിസംബര്‍ ഏഴ്, 12, 16, 20 തീയതികളിലാണ് അടുത്ത ഘട്ട വോട്ടെടുപ്പ്. ഡിസംബര്‍ 23ന് ഫലം പുറത്ത് വരും.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 37 സീറ്റുകള്‍ നേടിയ ബിജെപി 5 സീറ്റുകള്‍ നേടിയ ഓള്‍ ജാര്‍ഖണ്ഡ‍് സ്റ്റ്യൂഡന്റ്സ് യൂണിയന്റെ പിന്തുണയോടെയാണ് അധികാരത്തില്‍ എത്തിയത്. എന്നാല്‍, ഇത്തവണ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. എജെഎസ്യു സഖ്യം വിട്ടതും പ്രതിപക്ഷത്ത് മഹാസഖ്യം രൂപമെടുത്തതും ബിജെപിക്ക് ഇത്തവണ തിരിച്ചടിയാണ്. രാജ്യത്ത് മൊത്തം ബിജെപി അധികാര പ്രദേശങ്ങള്‍ കുറഞ്ഞ് വരുന്നത് ഇവിടെയും ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുണ്ട്.