ഇനിമുതല്‍ അണ്‍ എയ്ഡഡ് സ്ഥാപനങ്ങളിലും ശമ്ബളത്തോടുകൂടി ആറുമാസം പ്രസവാവധി; കുസുമത്തിന്റെ പോരാട്ടത്തില്‍ പുതിയ വിജയം









കൊച്ചി: അണ്‍ എയ്ഡഡ് ഉള്‍പ്പെടെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപികമാര്‍ക്കും അനധ്യാപകര്‍ക്കും പ്രസവാവധി 26 ആഴ്ചയാക്കി (6 മാസം) സര്‍ക്കാര്‍ വിജ്ഞാപനമായി. ശമ്ബളത്തോടെ പ്രസവാവധിക്കു പുറമേ, തൊഴിലുടമ 1000 രൂപ ചികിത്സാ ആനുകൂല്യവും നല്‍കണം.

സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും പ്രസവാവധി അനുവദിക്കുന്ന ആദ്യ സംസ്ഥാനമാണു കേരളം. വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചതോടെ, അടുത്ത രണ്ടു മാസം പരാതികളുണ്ടെങ്കില്‍ നല്‍കാം. കാര്യമായ പരാതികളില്ലാതെ ഈ നടപടിക്രമം പൂര്‍ത്തിയായാലുടന്‍ ആനുകൂല്യം ലഭ്യമാകും. തൊഴിലുടമകള്‍ കോടതിയെ സമീപിച്ചാലും ഫലമുണ്ടാവില്ലെന്നു നിയമവിദഗ്ധര്‍ വ്യക്കമാക്കി.
തിരുവനന്തപുരം മരുതംകുഴി സ്വദേശിനിയായ സാമൂഹിക പ്രവര്‍ത്തക കുസുമം ആര്‍ പുന്നപ്രയുടെ ഒന്നര വര്‍ഷത്തെ പോരാട്ടഫലമായാണു സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും പ്രസവാവധിക്കു നിയമഭേദഗതി വന്നത്.

3 വര്‍ഷം മുന്‍പ് തൃശൂരിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ അധ്യാപികമാര്‍ക്കു പ്രസവാവധി ലഭിക്കാത്ത പ്രശ്‌നം അവര്‍ ലേബര്‍ ഓഫിസറുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. അനുകൂല തീരുമാനം വന്നു. തുടര്‍ന്ന് സംസ്ഥാനമാകെ ഇതു നടപ്പാക്കണമെന്ന ആവശ്യവുമായി കുസുമം രംഗത്തിറങ്ങി. ഹൈക്കോടതി അഭിഭാഷകന്‍ എം എ ഹസന്റെ സഹായത്തോടെ നിയമഭേദഗതി നിര്‍ദേശം തയാറാക്കി 2017 ല്‍ മുഖ്യമന്ത്രിക്കും തൊഴില്‍മന്ത്രിക്കും സമര്‍പ്പിച്ചു.

കെല്‍ട്രോണിലെ മുന്‍ ജീവനക്കാരിയായ കുസുമം 2014-17 കാലത്തു മനുഷ്യാവകാശ കമ്മിഷന്‍ മുതല്‍ സുപ്രീം കോടതി വരെ നടത്തിയ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഐടി മേഖലയില്‍ 6 മാസം പ്രസവാവധി അനുവദിച്ചത്.