മുഖ്യമന്ത്രിയുടെ പോര്‍ട്ടലിന് ബദല്‍ ?; 'റവന്യൂമിത്രം' ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനവുമായി മന്ത്രി




തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനം പോലെ റവന്യൂമന്ത്രിയും ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനവുമായി രംഗത്ത്. റവന്യൂ വകുപ്പ് 'റവന്യൂമിത്രം' എന്ന പേരില്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിക്കുന്നു. മുഖ്യമന്ത്രിയെയോ സിപിഎമ്മിനെയോ അറിയിക്കാതെയാണ് പുതിയ പോര്‍ട്ടല്‍ തുടങ്ങാന്‍ റവന്യൂവകുപ്പ് തീരുമാനമെടുത്തത്.

മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ ലഭിക്കുന്ന അപേക്ഷകളിലും പരാതികളിലും പകുതിയിലേറെ റവന്യൂവകുപ്പുമായി ബന്ധപ്പെട്ടവയാണ്. ഇതില്‍ റവന്യൂവകുപ്പിനെ കാഴ്ചക്കാരായി മുഖ്യമന്ത്രിയും സിപിഎമ്മും നടപടി എടുക്കുന്നതില്‍ വകുപ്പിനും മന്ത്രിക്കും അതൃപ്തിയുണ്ട്. ഇതേത്തുടര്‍ന്നാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പോര്‍ട്ടല്‍ തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഭൂമി സംബന്ധമായ പരാതി, വകുപ്പിലെ മറ്റു വിഷയങ്ങള്‍, ജീവനക്കാര്‍ക്ക് എതിരെയുള്ള ആക്ഷേപങ്ങള്‍ എന്നിവ ഇനി മുതല്‍ റവന്യൂമന്ത്രിക്ക് നേരിട്ട് സമര്‍പ്പിക്കാം. പരാതികള്‍ അന്നേദിവസം തന്നെ ബന്ധപ്പെട്ട ഓഫീസിലേക്ക് ഓണ്‍ലൈനായി കൈമാറും. ഒരാഴ്ചയ്ക്കുള്ളില്‍ നടപടി പൂര്‍ത്തിയാക്കി പരാതിക്കാരനെ അറിയിക്കും. അപേക്ഷ സ്വീകരിക്കുന്നതു മുതല്‍ ഓരോ ഘട്ടങ്ങളിലും അപേക്ഷകനെ എസ്‌എംഎസ് വഴി പരാതിയുടെ പുരോഗതി അറിയിക്കും.

പരാതികള്‍ സമര്‍പ്പിക്കുന്നതിന് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്‌ട്രേഷനായി ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ നമ്ബറും മൊബൈല്‍ നമ്ബറും വേണം. റവന്യൂമിത്രം പോര്‍ട്ടലിന്റെ ഉദ്ഘാടനം ജനുവരി നാലിന് മന്ത്രി നിര്‍വഹിക്കും.