അര്‍ധരാത്രി കട കുത്തി തുറന്നു; മോഷ്ടിച്ചത് പണത്തിന് പകരം ഉള്ളി











കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ അര്‍ധരാത്രി കട കുത്തി തുറന്ന് ഉള്ളി മോഷ്ടിച്ചു. കൊല്‍ക്കത്തയിലെ മിഡ്‌നാപ്പൂര്‍ ജില്ലയിലെ സുതാഹത എന്ന പ്രദേശത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. സുതാഹത ഗ്രാമത്തില്‍ അക്ഷയ്ദാസിന്റെ കടയാണ് കുത്തി തുറന്ന് മോഷണം നടത്തിയത്. അതേസമയം കടയില്‍ സൂക്ഷിച്ചിരുന്ന പണ പെട്ടിയില്‍ നിന്ന് ഒരു രൂപ പോലും കളവ് പോയിട്ടില്ല.

ചൊവ്വാഴ്ച രാവിലെ കട തുറക്കാനായി അക്ഷയ് എത്തിയപ്പോഴാണ് കടയുടെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് അക്ഷയ് ഉടന്‍ തന്നെ കടയില്‍ സൂക്ഷിച്ചിരുന്ന പണ പെട്ടി തുറന്ന് നോക്കുകയായിരുന്നു. എന്നാല്‍ പണമൊന്നും നഷ്ടമായിട്ടില്ലായിരുന്നു. അതേസമയം കടയില്‍ വ്യാപാരത്തിനായി എത്തിച്ച ഉള്ളി വച്ചിരുന്ന സ്ഥലം ശൂന്യമായി കണ്ടു.
ഏകദേശം അമ്ബതിനായിരം രൂപയുടെ ഉള്ളിയാണ് അക്ഷയ്ദാസിന്റെ കടയില്‍ നിന്ന് മോഷണം പോയത്. ചാക്കുകളിലായി വെച്ച ഉള്ളിയാണ് മോഷണം പോയത്. ഉള്ളിയോടൊപ്പം ഇഞ്ചിയും വെളുത്തുള്ളിയും മോഷണം പോയിട്ടുണ്ട്. ഉള്ളിയുടെ ലഭ്യത കുറഞ്ഞതോടെ പ്രതിദിനം കുതിച്ചുയരുകയാണ്. ഒരു കിലോ ഉള്ളിക്ക് നൂറ് രൂപയാണ് ഇപ്പോള്‍ മാര്‍ക്കറ്റില്‍.