പെരിയ ഇരട്ടക്കൊലപാതകക്കേസ് കുറ്റപത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ സി.ബി.ഐ.ക്ക് കൈമാറി



കാസര്‍ഗോഡ്‌: പെരിയ ഇരട്ടക്കൊലക്കേസില്‍ കുറ്റപത്രം ഉള്‍പ്പെടെ ജില്ലാ കോടതിയിലെ രേഖകള്‍ സിബിഐക്ക് കൈമാറി. അന്വേഷണം സി.ബി.ഐ.ക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ആണ് ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം കൈമാറിയത്. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ ക്രൈം ബ്രാഞ്ച് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രമുള്‍പ്പെടെയുള്ള രേഖകളാണ് സി.ബി.ഐ. സംഘത്തിന് കൈമാറിയത്.

കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നോടിയായി കേസിന്റെ രേഖകളുടെ സര്‍ട്ടിഫൈഡ് കോപ്പി ജില്ലാ കോടതിയില്‍ നിന്നും സി.ബി.ഐ. നേരത്തെ വാങ്ങിയിരുന്നു. അവ പരിശോധിച്ച ശേഷമാണ് സി.ബി.ഐ. കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ മുഴുവന്‍ പ്രതികളുടെയും ഫോണ്‍കോള്‍ വിവരങ്ങള്‍ സി.ബി.ഐ. ശേഖരിച്ചു തുടങ്ങി. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള മാതാപിതാക്കളുടെ ഹര്‍ജിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചും കുറ്റപത്രത്തിലെ പോരായ്മകള്‍ ഉയര്‍ത്തി അന്വേഷണസംഘത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. തുടര്‍ന്ന് കേസ് സിബിഐക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയെങ്കിലും സ്‌റ്റേ അനുവദിക്കാത്ത സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐ ശേഖരിക്കുന്നത്. കേസില്‍ 14 പേരാണ് പ്രതികള്‍. ഗൂഢാലോചനയിലടക്കം തെളിവ് കണ്ടെത്താനാണ് സി.ബി.ഐ. ശ്രമം. കേസിന്റെ രേഖകളെല്ലാം സി.ബി.ഐ.ക്ക് കൈമാറിയതോടെ പ്രതികളുടെ ജാമ്യാപേക്ഷ ഇനി ജില്ലാ കോടതിക്ക് പരിഗണിക്കാനാകില്ല.