അഭയ കേസ്: വീണ്ടും കൂറുമാറ്റം; രണ്ട് സാക്ഷികള്‍ കൂടി മൊഴി മാറ്റി



തിരുവനന്തപുരം: സിസ്റ്റര്‍ അഭയക്കേസില്‍ രണ്ടുസാക്ഷികള്‍ കൂടി കൂറുമാറി. സിസ്റ്റര്‍ എലീറ്റ, പാചകക്കാരി ത്രേസ്യാമ്മ എന്നിവരാണ് കൂറുമാറിയത്. ചെരുപ്പും ശിരോവസ്ത്രവും ഫ്രിജിന് സമീപം കണ്ടെന്നായിരുന്നു ഇവര്‍ സിബിഐയ്ക്ക് നല്‍കിയ മൊഴി. ഇത് ഇവര്‍ തിരുവനന്തപുപരം സിബഐ കോടതിയില്‍ നിഷേധിച്ചു.

കേസ് വിചാരണ തുടങ്ങിയ ശേഷം അടിക്കടിയുണ്ടാകുന്ന കൂറുമാറ്റങ്ങള്‍ സിബിഐയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നേരത്തെ കേസിലെ അമ്ബതാം സാക്ഷിയായ സിസ്റ്റര്‍ അനുപമ കൂറുമാറിയിരുന്നു. അടുക്കളയില്‍ ചെരുപ്പും ശിരോവസ്ത്രവും കണ്ടെന്നായിരുന്നു ഇവരുടെയും മൊഴി.

ഇതിന് പിന്നാലെ നാല്‍പ്പതാം സാക്ഷി സിസ്റ്റര്‍ സുദീപയും അന്‍പത്തി മൂന്നാം സാക്ഷി ആനി ജോണും കൂറുമാറി. സംഭവം നടന്ന രാത്രി കിണറ്റില്‍ ഭാരമേറിയ എന്തോ വീഴുന്നതിന്റെ ശബ്ദം കേട്ടു എന്നായിരുന്നു സുദീപ സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നത്.

രണ്ടുഘട്ടമായി നടന്ന അന്വേഷണത്തില്‍ സിബിഐ 177 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1982 മാര്‍ച്ച്‌ 27നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഫാ. തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയുമാണ് പ്രധാന പ്രതികള്‍.