റോഡ്‌ നന്നാക്കാത്തതില്‍ പ്രതിഷേധം; തളിപ്പറമ്ബ് പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി




കണ്ണൂര്‍: കരുവഞ്ചാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്ബ് പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തി. കരുവഞ്ചാല്‍ - വെള്ളാട് പിഡബ്ല്യുഡി റോഡില്‍ വെള്ളാട് പള്ളിക്കവല മുതല്‍ കരുവഞ്ചാല്‍ വരെയുള്ള റോഡ് പൂര്‍ണ്ണമായും പൊട്ടിപ്പൊളിഞ്ഞിട്ടും നന്നാക്കാന്‍ തയ്യാറാവാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച്‌. കെപിസിസി മെമ്ബര്‍ അഡ്വ.സോണി സെബാസ്റ്റ്യന്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു.

കരുവഞ്ചാല്‍ മുതല്‍ വെള്ളാട് പള്ളിക്കവല വരെയുള്ള റോഡ് പൂര്‍ണ്ണമായും പൊട്ടിപ്പൊളിഞ്ഞിട്ട് മൂന്ന് വര്‍ഷത്തിലധികമായിട്ടും നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച്‌. നേരത്തെ കെ സി ജോസഫ് എംഎല്‍എയുടെ ഇടപെടല്‍ മൂലമാണ് കരുവഞ്ചാല്‍- വെള്ളാട്- ചുണ്ടപ്പറമ്ബ് റോഡ് മെക്കാഡം ടാറിംഗിന് 3 കോടി 20 ലക്ഷം രൂപ അനുവദിച്ചത്. ചന്ദ്രഗിരി സ്വദേശിയായ കരാറുകാരന്‍ അതനുസരിച്ച്‌ പ്രവൃത്തിയും തുടങ്ങി. അതിനിടെ എസ്റ്റിമേറ്റില്‍ പറയുന്നതിനേക്കാള്‍ വീതി കൂട്ടി ടാറിംഗ് നടത്തണമെന്ന വാദവുമായി സിപിഎമ്മുകാര്‍ രംഗത്തെത്തിയതോടെ നിര്‍മ്മാണം പാതിവഴിയില്‍ നിര്‍ത്തിയെന്ന് സമരക്കാര്‍ ആരോപിക്കുന്നു. കൂടാതെ സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പൊതുമരാമത്ത് വകുപ്പ് ജനവിരുദ്ധതക്ക് കൂട്ടുനില്‍ക്കുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തി

വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെ തളിപ്പറമ്ബ് കോണ്‍ഗ്രസ് മന്ദിരത്തില്‍ നിന്നും പ്രകടനമായാണ് പ്രവര്‍ത്തകര്‍ പിഡബ്ല്യുഡി ഓഫീസിന് മുമ്ബില്‍ എത്തിയത്. അടിയന്തരമായി റോഡ് പ്രവൃത്തി ആരംഭിച്ചില്ലെങ്കില്‍ ഇതിനേക്കാള്‍ ശക്തമായ പ്രതിഷേധം നടത്തുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.