വിലക്കയറ്റം പിടിച്ചുനിർത്താന്‍ തുര്‍ക്കിയില്‍നിന്ന് 11,000 ടണ്‍ ഉള്ളി കൂടി ഇറക്കുമതി ചെയ്യുന്നു



ഉള്ളിയുടെ ലഭ്യതക്കുറവും കനത്ത വിലയും മൂലമുള്ള പ്രയാസം രൂക്ഷമാകുന്നതിനിടെ തുർക്കിയിൽനിന്ന് ഉള്ളി ഇറക്കുമതിക്ക് ഒരുങ്ങി മെറ്റൽസ് ആൻഡ് മിനറൽസ് ട്രേഡിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എംഎംടിസി). കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരം 11,000 ടൺ ഉള്ളി ഇറക്കുമതി ചെയ്യാനാണ് സർക്കാർ സ്ഥാപനമായ എംഎംടിസി ഓർഡർ നൽകിയിരിക്കുന്നത്. ഈജിപ്തിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 6,090 ടൺ ഉള്ളിക്കു പുറമെയാണ് ഇത്.

തുർക്കിയിൽനിന്നുള്ള ഉള്ളി ജനുവരിയോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈജിപ്തിൽനിന്നുള്ള ഉള്ളി ഡിസംബർ രണ്ടാം വാരത്തോടെ മുംബൈയിൽ എത്തും. ഇറക്കുമതി ചെയ്യുന്ന ഉള്ളി 52-55 രൂപയ്ക്ക് വിതരണം ചെയ്യാൻ സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിട്ടുണ്ട്.
ലഭ്യതക്കുറവു മൂലം രാജ്യത്ത് എല്ലായിടത്തും ഉള്ളിയുടെ വില കിലോയ്ക്ക് 75-120 രൂപയിലേയ്ക്ക് കുതിച്ചുകയറിയിരുന്നു. ഈ സാഹചര്യത്തിൽ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് 1.2 ലക്ഷം ടൺ ഉള്ളി വിദേശങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നതിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അനുമതി നൽകി. ഇന്ത്യയിൽനിന്ന് ഉള്ളി കയറ്റിയയയ്ക്കുന്നതും സംഭരിച്ചുവയ്ക്കുന്നതും സർക്കാർ വിലക്കുകയും ചെയ്തിരുന്നു.
വിപണിയിലെ ഉള്ളി വില സംബന്ധിച്ച് പഠിക്കുന്നതിനും നിരീക്ഷണം നടത്തുന്നതിനും ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിമാരുടെ സമതി രൂപവത്കരിച്ചിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായ മാറ്റം കാരണം രാജ്യത്തെ ഉള്ളിയുടെ ഉൽപാദനം 26 ശതമാനത്തോളം ഇടിഞ്ഞതാണ് ഉള്ളിയുടെ ലഭ്യത കുറയാനും വിലക്കയറ്റമുണ്ടാകാനും ഇടയാക്കിയതെന്നാണ് റിപ്പോർട്ട്.