സത്യം വിളിച്ചു പറഞ്ഞാല്‍ ജ്ഞാനപീഠവും പത്മ പുരസ്‌കാരവും നഷ്ടപ്പെടുമെന്ന് ടി.പത്മനാഭന്‍

കോഴിക്കോട്: സത്യം വിളിച്ചു പറഞ്ഞാല്‍ ജ്ഞാനപീഠവും പത്മ പുരസ്‌കാരവും നഷ്ടപ്പെടുമെന്ന് എഴുത്തുകാരന്‍ ടി.പത്മനാഭന്‍. രാജ്യത്തെ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ എഴുത്തുകാര്‍ക്കും കലാകാരന്‍മാര്‍ക്കും സത്യസന്ധമായ അഭിപ്രായം തുറന്നു പറയുന്നതിന് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

'സത്യസന്ധമായ അഭിപ്രായം പറഞ്ഞാല്‍ പലതും നഷ്ടപ്പെടും. ചിലപ്പോള്‍ ജീവന്‍, അല്ലെങ്കില്‍ സ്വാതന്ത്ര്യം. അതുമല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകാരങ്ങളോ പുരസ്‌കാരങ്ങളോ.എല്ലാ എഴുത്തുകാരന്‍മാരും കലാകാരന്‍മാരും എന്നും ധീരരായിക്കൊള്ളണമെന്നില്ല.' 'ഞാന്‍ ഒരു എഴുത്തുകാരനാണ്. ഞാന്‍ സത്യം വിളിച്ചുപറഞ്ഞാല്‍ എനിക്കും പലതും നഷ്ടപ്പെടും. ജ്ഞാനപീഠവും പത്മ പുരസ്‌കാരവും നഷ്ടപ്പെടും. ചാകുന്നതിന് മുന്‍പ് ഇതൊക്കെ കിട്ടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പിന്നെ എങ്ങനെ പ്രതികരിക്കും സുഹൃത്തേ.'- അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ അവസ്ഥയെ സൂചിപ്പിച്ച്‌ പ്രധാനമന്ത്രിയ്ക്ക് ഏറ്റവും ബഹുമാനത്തോടെ എഴുതിയ കത്തിനോട് പ്രതികരിച്ചത് രാജ്യദ്രോഹക്കുറ്റം ചുമത്തിയായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.