സംസ്ഥാനത്ത് അടുത്ത വര്‍ഷം പകുതിയോടെ പബ്ബുകളും, ബ്രൂവറികളും പ്രവര്‍ത്തനമാരംഭിക്കും: പുതുവര്‍ഷത്തില്‍ പുതു മദ്യനയം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത വര്‍ഷം പകുതിയോടെ പബ്ബുകള്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ സാധ്യത. പബ്ബുകള്‍ക്ക് പ്രവര്‍ത്തനം നടത്താനുള്ള നടപടി നല്‍കുന്ന മദ്യനയം ഫെബ്രുവരി അവസാനത്തോടെ പ്രഖ്യാപിക്കാനുള്ള പ്രരംഭ നടപടികള്‍ ആരംഭിച്ചു. പബ്ബുകള്‍ അനുവദിക്കണം എന്ന നിലപാടിലാണ് മുഖ്യമന്ത്രിയും സിപിഎമ്മും. എല്‍ഡിഎഫിലും എതിര്‍പ്പുകളില്ല. മുന്‍പ് ഉപേക്ഷിച്ച മൈക്രോ ബ്രൂവറികളുടെ കാര്യത്തിലും അനുകൂല തീരുമാനം ഉണ്ടാകാന്‍ ഇടയുണ്ട്. എക്‌സൈസ് സെക്രട്ടറിയായിരുന്ന ആശ തോമസ് മൈക്രോ ബ്രൂവറി വിഷയത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ആലോചന.

കള്ളുഷാപ്പുകള്‍ വില്‍പ്പനയ്ക്ക് വെക്കാനും മദ്യനയത്തില്‍ നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് ആകെ അനുവദിച്ചിരിക്കുന്നത് 5171 കള്ള് ഷാപ്പുകളാണ്. ഇതില്‍ ആകെ 4247 ഷാപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കള്ള് ഷാപ്പുകള്‍ വില്‍പന നടത്തിയിട്ടില്ല. നിലവില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് പുതുക്കി നല്‍കുകയാണ് ചെയ്യുന്നത്.

ഐടി രംഗത്ത് കൂടുതല്‍ വികസനം കൊണ്ടുവരാനും വിനോദസഞ്ചാര മേഖലകളില്‍ കൂടുതല്‍ വിനോദ അന്തരീക്ഷം എത്തിക്കണം എന്നുമാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പബ്ബുകളും ബ്രൂവറികളും തുടങ്ങണം എന്ന് ഐടി മേഖലകളില്‍ നിന്ന് തന്നെ മുഖ്യമന്ത്രിക്ക് നിവേദനം ലഭിച്ചിരുന്നു. കൂടുതല്‍ വിനോദ സഞ്ചാര മേഖലകളിലും ഐടി കമ്ബിനകള്‍ ഉള്ള മേഖലകളിലും പബ്ബുകളും ബ്രൂവറികളും കൊണ്ടുവരാന്‍ എതിര്‍പ്പുണ്ടാകില്ലെന്ന് സര്‍ക്കാര്‍ കരുതുന്നു.

ഇപ്പോഴത്തെ സര്‍ക്കാരിന്റ ആദ്യ മദ്യനയം പുറത്തിറക്കിയത് 2017 ജൂണ്‍ ഒന്‍പതിനാണ്. യുഡിഎഫിന്റെ മദ്യനയം തള്ളിയ എല്‍ഡിഎഫ് ത്രീ സ്റ്റാര്‍ മുതല്‍ മുകളിലേക്ക് ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.