തളിപ്പറമ്പില്‍ വീണ്ടും എക്‌സൈസിന്റെ ലഹരി വേട്ട. 2.13 കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

തളിപ്പറമ്പില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീണ്ടും മയക്കുമരുന്ന് വേട്ട. 2.13 കിലോഗ്രാം കഞ്ചാവുമായി കാസര്‍ഗോഡ് പെരുമ്പള കരുവക്കോട് വീട്ടില്‍ എം കെ മുഹമ്മദ് (56) എന്നയാളെയാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി വി പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി നടത്തിയ നീക്കത്തിനൊടുവില്‍ കഞ്ചാവ് ലോബിയുടെ മുഖ്യ കണ്ണിയായ ഇയാള്‍ പിടിയിലാവുകയായിരുന്നു. ദിവങ്ങളോളം എക്‌സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്ന ഇയാള്‍ ചുടലയില്‍ വച്ചാണ് പിടിയിലായത്.
കുമ്പളയില്‍ നിന്നും കണ്ണൂരിലെ മയക്കുമരുന്ന് വിതരണക്കാര്‍ക്ക് കിലോ കണക്കിന് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. കണ്ണൂരിലെ കഞ്ചാവ് വിതരണ ശൃംഖലയെ കുറിച്ച് ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കണ്ണൂരിലെ പ്രധാന കോളേജുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം ചെയ്യുന്നതും ഈ സംഘത്തില്‍ പെട്ടവരാണെന്നാണ് ലഭ്യമായ വിവരം.
പ്രിവന്റീവ് ഓഫീസര്‍മാരായ  കെ വി ഗിരീഷ്, ഇ ജിമ്മി, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) പി കെ രാജീവന്‍, പി പി മനോഹരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ മുഹമ്മദ് ഹാരിസ്, എസ് എ പി ഇബ്രാഹിം ഖലീല്‍, പി പി രജിരാഗ്, പി വി പ്രകാശന്‍, പി ജിഷ, സി ആരതി, കെ വി പുരുഷോത്തമന്‍ എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു