മംഗളൂരുവില്‍ കര്‍ഫ്യൂ; പൊലീസ് വെടിവെപ്പില്‍ രണ്ട് മരണം

മംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ കനത്ത പ്രക്ഷോഭമുണ്ടായ മംഗളൂരുവില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്. പൊലീസ് അക്രമത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ജലീല്‍, നൗഷിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.ബന്തര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് വെടിവെപ്പുണ്ടായത്.

ഇതിന് പിന്നാലെ അക്രമങ്ങള്‍ തടയാന്‍ പൊലീസ് അഞ്ചിടത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബന്തര്‍, കദ്രി, ഉര്‍വ, പാണ്ഡേശ്വര്‍, ബര്‍കെ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് സിറ്റി പൊലീസ് കമ്മീഷണര്‍ പി.എസ്. ഹര്‍ഷ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കല്ലേറില്‍ 10 സമരപ്രതിനിധികള്‍ക്കും രണ്ടു പൊലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ നഗരത്തിലെ ആശുപത്രികളിലേക്ക് മാറ്റി. പലരെയും അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. കണ്ണില്‍ കണ്ടവരെയെല്ലാം ഒാടിച്ചിട്ടു തല്ലിയ പൊലീസിനുനേരെ പലയിടത്തും സംഘടിച്ച സമരക്കാര്‍ കല്ലെറിഞ്ഞു. റോഡില്‍ ടയറുകള്‍ക്ക് തീയിട്ടു. ഒരു മോേട്ടാര്‍ ബൈക്കും കത്തിച്ചു. തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതക ഷെല്‍ പ്രയോഗം നടത്തി. ജലപീരങ്കി ഉപയോഗിച്ചും പൊലിസ് സമരക്കാരെ നേരിട്ടു.