മലയാളി ദമ്പതികളുടെ അറസ്റ്റ്;  ജാമ്യാപേക്ഷയിൽ വാദം കേൾക്കൽനായി ഇന്നത്തേക്ക് മാറ്റി. ഉന്നതതല  സംഘത്തെ വട്ടം കറക്കി കര്‍ണ്ണാടക വനം വകുപ്പ്


ഇരിട്ടി; മാക്കൂട്ടത്ത് മലയാളി ദമ്പതികളെ കേരളത്തിന്റെ പുറമ്പോക്ക് ഭൂമിയില്‍ നിന്നും മരം മുറിച്ചതിന്റെ പേരില്‍ അറസ്റ്റുചെയ്ത കര്‍ണ്ണാടക വനപാല സംഘം ഇവരെ കോടിതിയില്‍ ഹാജരാക്കുന്നതില്‍ മനപൂര്‍വ്വം വൈകിപ്പിച്ച് കേരളത്തില്‍ നിന്നുള്ള ഉന്നതതല സംഘത്തെ വട്ടം കറക്കി. ചൊവ്വാഴ്ച്ച രാവിലെ അറസ്റ്റിലായ ബാബു മാട്ടുമ്മലിനേയും ഭാര്യ സൗമിനിയേയും രാത്രി എട്ടരയോടെയാണ് വീരാജ് പേട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. വന്യ ജീവി സംരക്ഷണ നിയമം പ്രകാരമായിരുന്നു ഇവർക്കെതിരെയുള്ളകേസ്. അതിനാൽ ജാമ്യാപേക്ഷയിൽ വിശദമായി വാദം കേൾക്കുന്നത് കോടതി ബുധനാഴ്ച്ചത്തേക്ക് മാറ്റി. ഇതോടെ ഇരുവരേയും വനംവകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു.
അറസ്റ്റില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വീരാജ്‌പേട്ട- കൂട്ടുപുഴ അന്തര്‍ സംസ്ഥാന പാത ഉപരോധിച്ചിരുന്നു. അറസ്റ്റുചെയ്തവരെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ടായിരുന്നു  ഉപരോധം. ജില്ലാ ഭരണകൂടം കുടക് ജില്ലാ അധിതൃതരുമായും വനം വകുപ്പുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തവരെ കോടതിയില്‍ ഹാജരാക്കുന്നതിനും മരംമുറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കുന്നതിനുമായി ഉന്നത തല സംഘത്തെ വീരാജ്‌പേട്ടയിലേക്ക് അയക്കാനും തീരുമാനിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരിട്ടി തഹസില്‍ദാര്‍ കെ.കെ ദിവാകരന്റെയും പായം, അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.അശോകൻ, ഷീജ സബാസ്റ്റൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് മണിയോടെ വീരാജ് പേട്ടയില്‍ എത്തിയത്. എന്നാല്‍ അറസ്റ്റിലായ ദമ്പതികള്‍ എവിടെയാണെന്ന് കണ്ടെത്താനായില്ല. വനംകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ മാക്കൂട്ടം വൈല്‍ഡ്  ലൈഫ് വാര്‍ഡന്റെ ഓഫീസിലുണ്ടെന്ന് അറിഞ്ഞു. കര്‍ണ്ണാടക വനം വകുപ്പിന്റെ അധീനതയിലുള്ള മരമാണ് മുറിച്ചതെന്ന് കാണിച്ചായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്. ഇവരെ വീരാജ് പേട്ട കോടതിയില്‍ ഹാജരാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. കേരളത്തില്‍ നിന്നുള്ള സംഘം അഭിഭാഷകരേയും  ഒരുക്കി നിര്‍ത്തിയെങ്കിലും കോടതി തീരുന്ന സമയം വരെ ഹാജരാക്കിയില്ല. കേരള സംഘം ബന്ധപ്പെട്ടപ്പോള്‍ ഉടനെ ഹാജരാക്കാം എന്ന് പറഞ്ഞ് മനപൂര്‍വ്വം  വൈകിക്കുകയായിരുന്നു. ഏഴുമണിയോടെയാണ് വനപാലക സംഘം മാക്കൂട്ടത്തു നിന്നും വീരാജ് പേട്ടയില്‍ അറസ്റ്റിലായവരുമായി എത്തുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷമാണ് ഇവരെ മജിസ്‌ട്രേറ്റിന്  മുന്നില്‍ ഹാജരാക്കിയത്. ഇവര്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ മനപൂര്‍വ്വം കാര്യങ്ങള്‍ വൈകിപ്പിക്കുകയായിരുന്നു അധികൃതർ. വൈദ്യ പരിശോധന കഴിഞ്ഞ് മജിസ്ടേറ്റിന്റെ വസതിയിൽ എത്തിക്കുമ്പോഴെക്കും രാത്രി 8.30 കഴിഞ്ഞിരുന്നു. വൈകിപ്പിച്ച് ജാമ്യം ലഭിക്കാതിരിക്കാനുള്ള സാഹജര്യം മനപൂർവ്വം ഒരുക്കുകയായിരുന്നു എന്ന ആരോപണവും ഇതോടെ ശക്തമാവുകയായിരുന്നു.