ടെയ്ക്ക് എ ബ്രേയ്ക്ക് പൂട്ടി; ഒന്നരവര്‍ഷമായി ആര്‍ക്കുംവേണ്ട



ശ്രീകണ്ഠപുരം: 45 ലക്ഷം രൂപ ചെലവില്‍ ശ്രീകണ്ഠപുരം നഗരത്തില്‍ സര്‍ക്കാര്‍ നിര്‍മിച്ച ടെയ്ക്ക് എ ബ്രേയ്ക്ക് എന്ന വഴിയോര വിശ്രമകേന്ദ്രം ഒന്നരവര്‍ഷമായിട്ടും തുറക്കാനായില്ല. പൂട്ടിയ കേന്ദ്രം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളോ നഗരസഭയോ മുന്നോട്ടുവന്നില്ല. മേല്‍ക്കൂരയും സാനിട്ടറി ഉപകരണങ്ങളും തകര്‍ന്നുകൊണ്ടിരിക്കുന്ന ഈ കെട്ടിടത്തിന്റെ ഷട്ടറുകള്‍ക്ക് താഴ് പോലും ഇപ്പോഴില്ല. ഷട്ടറുകള്‍ക്കുള്ളില്‍ മാലിന്യംതള്ളാന്‍ തുടങ്ങി. ദുര്‍ഗന്ധം മൂലം ജനങ്ങള്‍ക്ക് ഇതിനടുത്തേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. രാത്രികാലങ്ങളില്‍ മദ്യപരുടെ താവളമാണ് ഇവിടം.
ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുന്‍കൈയെടുത്ത് കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിന്റെ അവസാനകാലത്താണ് കോട്ടൂര്‍ പുഴയ്ക്കും ശ്രീകണ്ഠപുരം ബസ് സ്റ്റാന്‍ഡിനും ഇടയിലുള്ള പുറമ്ബോക്ക് സ്ഥലത്ത് ടെയ്ക്ക് എ ബ്രേയ്ക്ക് സ്ഥാപിച്ചത്. ശൗചാലയം, എ.ടി.എം., കോഫി ഷോപ്പ്, വിശ്രമമുറി എന്നിവ കെട്ടിടത്തില്‍ ഉണ്ടായിരിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ശൗചാലയം മാത്രമാണ് ആരംഭിച്ചത്. രണ്ടുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഇത് പൂട്ടുകയുംചെയ്തു.
കക്കൂസിന്റെ ടാങ്ക് തകര്‍ന്നും ക്ലോസറ്റുകള്‍ നശിച്ചും കെട്ടിടം നശിച്ചുകൊണ്ടിരിക്കുകയാണ്. നിര്‍മാണത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച്‌ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞെങ്കിലും എങ്ങുമെത്തിയിട്ടില്ല. സ്ഥാപനം അടച്ചിടാതെ തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് വിജിലന്‍സ് ഇടക്കാല നിര്‍ദേശം നല്‍കിയെങ്കിലും നടപ്പിലായില്ല.
തര്‍ക്കം വകുപ്പുകള്‍ തമ്മില്‍
പൊതുമരാമത്ത് വകുപ്പിന്റെ പുറമ്ബോക്ക് ഭൂമിയിലാണ് ടൂറിസം വകുപ്പ് സ്ഥാപനം നിര്‍മിച്ചത്. സര്‍ക്കാര്‍ നിയമപ്രകാരമുള്ള അനുമതി വാങ്ങാതെയാണ് ടൂറിസം വകുപ്പിന്റെ നടപടിയെന്ന് പൊതുമരാമത്ത് വകുപ്പ് പറയുന്നു. കോട്ടൂര്‍പാലം ഭാവിയില്‍ മാറ്റിപ്പണിയേണ്ടിവരുമ്ബോള്‍ ആവശ്യമായ സ്ഥലത്താണ് അനുവാദംകൂടാതെ ടെയ്ക്ക് എ ബ്രേയ്ക്ക് സ്ഥാപിച്ചതെന്ന് പി.ഡബ്യു.ഡി. അധികൃതര്‍ പറയുന്നു.
നഗരസഭയ്ക്കും ഏറ്റെടുക്കാന്‍ വയ്യ
ടെയ്ക്ക് എ ബ്രേയ്ക്ക് ഏറ്റെടുത്ത് നടത്താനും അറ്റകുറ്റപ്പണി നടത്താനും ശ്രീകണ്ഠപുരം നഗരസഭ മുന്നോട്ടുവന്നിരുന്നു. എന്നാല്‍ പൊതുമരാമത്ത് - ടൂറിസം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമുള്ളതിനാല്‍ സ്ഥാപനം ഏറ്റെടുക്കുന്നതില്‍ നിയമപ്രശ്നമുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉത്തരവ് ആവശ്യമാണ്.- നഗരസഭാ സെക്രട്ടറി, എ.പ്രവീണ്‍