ജാമിഅ മില്ലിയ സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റിവെച്ചു.




ജാമിഅ മില്ലിയ സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റിവെച്ചു
 പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് പിന്നാലെയാണ് പരീക്ഷ മാറ്റിയത്. സര്‍വകലാശാലയിലെ അവധി നേരത്തെയാക്കി. അവധിക്ക് ശേഷം ജനുവരി ആറിന് സര്‍വകലാശാല തുറക്കും.

ഇന്നലെ ജാമിഅ മില്ലിയയിലെ വിദ്യാര്‍‍ഥികള്‍ പൌരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയുണ്ടായി. പാര്‍ലമെന്റിലേക്ക് ലോങ് മാര്‍ച്ച്‌ പ്രഖ്യാപിച്ച്‌ കാമ്ബസില്‍നിന്ന് ആരംഭിച്ച പ്രതിഷേധ റാലി ഗേറ്റിന് സമീപം പൊലീസ് തടഞ്ഞതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങി. സമാധാനപരമായി നടന്ന പ്രകടനത്തിനു നേരെ പൊലീസ് ബലംപ്രയോഗിച്ചു. വിദ്യാര്‍ഥികള്‍ മാര്‍ച്ചുമായി മുന്നോട്ടുപോയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതിനെതിരെ വിദ്യാര്‍ഥികള്‍ പ്രതികരിച്ചതോടെ മണിക്കൂറുകളോളം തെരുവു യുദ്ധക്കളമായി. പൊലീസ് ലാത്തിവീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തതോടെ വിദ്യാര്‍ഥികള്‍ കല്ലുകളും വടികളുമായി തിരിച്ചടിച്ചു.

കാമ്ബസില്‍ കയറിയും പൊലീസ് വിദ്യാര്‍ഥികളെ മര്‍ദിച്ചു. മലയാളികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. 50 വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു. അധ്യാപകര്‍ പൊലീസും വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയാണ് രംഗം ശാന്തമാക്കിയത്. പാര്‍ലമെന്റ് മാര്‍ച്ച്‌ തടയാന്‍ പൊലീസ് ഡല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ അടപ്പിച്ചു.