സവാളയ്ക്ക് 170 രൂപ; സപ്ലൈകോയില്‍ 90 രൂപ മാത്രം




കൊച്ചി: പൊതുവിപണിയില്‍ 170 വരെ വിലയുള്ള സവാളയ്ക്ക് സപ്ലൈകോ ക്രിസ്മസ് ഫെയറുകളില്‍ കിലോയ്ക്ക 90 രൂപ. മറ്റ് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 95 രൂപയ്ക്ക് വിതരണം നടത്തി വരികയാണെന്ന് ഭക്ഷ്യപൊതുവിതരണ മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ മുംബൈ തുറമുഖം വഴി ഇറക്കുമതി ചെയ്ത ഈജിപ്ഷ്യന്‍ സവാളയില്‍ നിന്നും 50 മെട്രിക് ടണ്‍ സവാള നാഫെഡ് മുഖാന്തിരം സപ്ലൈകോ സംഭരിച്ചു വരികയാണ്. മൂന്നാലു ദിവസങ്ങള്‍ക്കുളളില്‍ അവ കേരളത്തില്‍ വിതരണത്തിന് എത്തിച്ചേരും. ഇറക്കുമതി സവാള കിലോയ്ക്ക് ഏകദേശം 75 മുതല്‍ 77 രൂപ വരെ നിരക്കില്‍ കേരളത്തില്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നും, അവ നാഫെഡ് വഴി ലഭ്യമാക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ വിതരണത്തിന് ആവശ്യമായ സവാളയുടെ അളവ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഇത്തരത്തില്‍ സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ ഫെഡ് എന്നീ പൊതുമേഖല സ്ഥാപനങ്ങളിലൂടെയുളള സവാള വിതരണം മൂലം പൊതുകമ്ബോളങ്ങളിലെ വില കുറയ്ക്കുവാന്‍ മൊത്ത വ്യാപാരികള്‍ നിര്‍ബന്ധിതരാകും. വിലവിവരം പ്രദര്‍ശിപ്പിക്കാതെ സവാളയ്ക്ക് അമിതവില ഈടാക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.