ക്ഷേമ പെന്‍ഷന്‍ മസ്റ്ററിങ്; നാലര ലക്ഷം പേര്‍ അനര്‍ഹര്‍ എന്ന് വിലയിരുത്തല്‍



തിരുവനന്തപുരം: സംസ്ഥാനത്തു ക്ഷേമ പെന്‍ഷനും സാമൂഹിക സുരക്ഷാ പെന്‍ഷനും വാങ്ങുന്ന 47 ലക്ഷം പേരില്‍ നാലര ലക്ഷത്തോളം പേര്‍ അനര്‍ഹരായിരിക്കാമെന്നു നിഗമനം. പെന്‍ഷന്‍കാരുടെ ബയോമെട്രിക് മസ്റ്ററിങ് ആദ്യഘട്ടം ഞായറാഴ്ച കഴിഞ്ഞപ്പോള്‍ 90% പേര്‍ പൂര്‍ത്തിയാക്കി. 7 ലക്ഷം പേരാണ് ഇനി മസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളത്.

ഇതില്‍ രണ്ടര ലക്ഷം പേര്‍ ക്രിസ്മസിനു ശേഷം മസ്റ്റര്‍ ചെയ്യുമെന്നാണു കണക്കുകൂട്ടല്‍‌. ബാക്കി നാലര ലക്ഷം പേര്‍ ഇതുവരെ അനര്‍ഹമായി പെന്‍ഷന്‍ കൈപ്പറ്റിയിരുന്നെന്നാണു ധനവകുപ്പിന്റെ വിലയിരുത്തല്‍. ഇവരെ ഒഴിവാക്കുന്നതിലൂടെ 600 കോടിയോളം രൂപ പ്രതിവര്‍ഷം സര്‍ക്കാരിനു ലാഭിക്കാനാകും. അനര്‍ഹരില്‍ പകുതിയും വിധവാ പെന്‍ഷന്‍കാരാണ്. മരിച്ചവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരില്‍ പെന്‍ഷന്‍ വാങ്ങിയിരുന്നവരാണു ബാക്കി.

പ്രതിമാസം 1200 രൂപയാണ് ഇപ്പോള്‍‌ പെന്‍ഷനായി നല്‍കുന്നത്. 3 മാസത്തെ പെന്‍ഷന്‍ ഒരുമിച്ചു ക്രിസ്മസിനു മുന്‍പു നല്‍കേണ്ടതാണെങ്കിലും 2 മാസത്തേതു നല്‍കാനുള്ള സാമ്ബത്തിക ശേഷിയേ സര്‍ക്കാരിനുള്ളൂ. കേന്ദ്രം പിടിച്ചു വച്ചിരുന്ന 2 ഗഡു ജിഎസ്ടി നഷ്ടപരിഹാരത്തുകയുടെ ഒരു ഗഡു ഈയാഴ്ച കൈമാറാമെന്നു സംസ്ഥാന സര്‍ക്കാരിനെ കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.