കാലിയായ ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ചു, ശ്വാസം കിട്ടാതെ രോഗി മരിച്ചു; പരാതിയുമായി ബന്ധുക്കള്‍


കോട്ടയം: കാലിയായ ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ചതിനെ തുടര്‍ന്ന് ശ്വാസം കിട്ടാതെ രോഗി മരിച്ചു. ചങ്ങനാശേരി പായിപ്പാട് സ്വദേശി ഷാജിമോന്‍(50) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.

കാലിയായ ഓക്‌സിജന്‍ സിലിണ്ടറായിരുന്നു ഘടിപ്പിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. സിലിണ്ടര്‍ കാലിയാണെന്ന വിവരം ജീവനക്കാര്‍ തന്നെ അറിയിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ 5.30ടെ ഷാജിമോന്റെ ശ്വാസംമുട്ടല്‍ കൂടുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തു.

തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാനായി ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച സ്‌ട്രെച്ചര്‍ എത്തിച്ചു. ഷാജിമോനെ ഇതില്‍ കിടത്തി ഓക്‌സിജന്‍ മാസ്‌ക് മുഖത്തത് ഘടിപ്പിച്ചു. വാര്‍ഡില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് തന്നെ ഷാജിമോന്‍ ശ്വാസം കിട്ടാതെ അസ്വസ്ഥത പ്രകടിപ്പിച്ചു. ഭാര്യയും മകനും നോക്കി നില്‍ക്കെ ശ്വാസം കിട്ടാതെ ഷാജിമോന്‍ മരിച്ചു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഷാജിമോന്റെ ബന്ധുക്കള്‍ ആരോഗ്യ വകുപ്പിന് പരാതി നല്‍കും. കാലിയായ ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ആര്‍എംഒ ഡോ ആര്‍ പി രഞ്ജിന്‍ പറഞ്ഞു. വാര്‍ഡുകളില്‍ ഓക്‌സിജന്‍ ലഭ്യതയ്ക്ക് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.