മണലില്‍ പൂണ്ട കപ്പലുകള്‍ സില്‍ക്കിലെത്തിക്കാന്‍ വീണ്ടും ശ്രമം





അഴീക്കല്‍ സില്‍ക്കില്‍ പൊളിക്കാന്‍ കൊണ്ടുവന്ന ടഗ്ഗ്
അഴീക്കോട്: ഓഗസ്റ്റ് ആദ്യവാരത്തിലുണ്ടായ കടലേറ്റത്തിലും പ്രളയത്തിലും ലക്ഷ്യംതെറ്റി ഒഴുകി ധര്‍മടത്തും അഴീക്കല്‍ ലൈറ്റ് ഹൗസിനടുത്തും മണലില്‍ പൂണ്ട കപ്പലുകള്‍ ഒരിടവേളയ്ക്കുശേഷം വീണ്ടും സില്‍ക്ക് യൂണിറ്റിലെത്തിക്കാന്‍ ശ്രമം തുടങ്ങി. ഒഴിവാലി, ഓഷ്യനോ റോവര്‍ എന്നീ കപ്പലുകളാണ് മാലെദ്വീപില്‍നിന്ന് പൊളിക്കാന്‍ കൊണ്ടുവന്നത്. തുത്തുക്കുടിയിലെ സ്വകാര്യ ഏജന്‍സിയാണ് ഇവയെത്തിച്ചത്.

മൂന്നുതവണ കപ്പല്‍ നീക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഇവ ഉയര്‍ത്താന്‍ ബലൂണ്‍ സംവിധാനവും ഫലപ്രദമായില്ല. കടലിലെ പ്രതികൂല കാലാവസ്ഥയും വിനയായി. കപ്പലുകള്‍ സില്‍ക്ക് യൂനിറ്റിലെത്തിക്കാന്‍ ഒടുവില്‍ തുറമുഖവകുപ്പിന്റെ നിയന്ത്രണത്തില്‍ എറണാകുളത്തെ സ്വകാര്യ ഏജന്‍സിയെ ചുമതലപ്പെടുത്തിയിരിക്കയാണ്. അവര്‍ കപ്പലിനു ചുറ്റിലുമുള്ള മണല്‍ നീക്കംചെയ്യുന്ന പ്രവൃത്തി രണ്ടുദിവസത്തിനകം തുടങ്ങും. കപ്പല്‍ ഒരാഴ്ചയ്ക്കകം സില്‍ക്കിലെത്തിക്കാനാണ് ലക്ഷ്യം.

കളക്ടറേറ്റില്‍ ബുധനാഴ്ച ഇതുസംബന്ധിച്ചു നടന്ന യോഗത്തില്‍ കോഴിക്കോട് അസി. പോര്‍ട്ട് ഓഫീസര്‍, കസ്റ്റംസ്, കോസ്റ്റ് ഗാര്‍ഡ്, സില്‍ക്ക് മാനേജര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. രണ്ടു ദിവസത്തിനകം എറണാകുളത്തുനിന്ന് കൊണ്ടുവന്ന ഡ്രഡ്ജര്‍, കപ്പലിനടിയിലെ മണല്‍ മാറ്റാന്‍ തുടങ്ങും.

പൊളിക്കാന്‍ ഗോവ കാര്‍വാറില്‍നിന്ന് ഒന്നരമാസം മുമ്ബ് കോഴിക്കോട്ടെ സ്വകാര്യ ഏജന്‍സി കൊണ്ടുവന്ന ടഗ്ഗിനെ കപ്പല്‍ വലിച്ചുകൊണ്ടുവരാന്‍ ഉപയോഗപ്പെടുത്താനും ശ്രമിച്ചേക്കും.

പോര്‍ട്ട് ഓഫീസര്‍ ഇന്ന് അഴീക്കലില്‍

കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ അശ്വനി പ്രതാപ് വ്യാഴാഴ്ച അഴീക്കല്‍ തുറമുഖം സന്ദര്‍ശിക്കും. എറണാകുളത്തുനിന്ന് മണ്ണുമാന്തി യന്ത്രവുമായി വന്ന സ്വകാര്യ ഏജന്‍സിയുമായി മണലില്‍ പൂണ്ട കപ്പലുകള്‍ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യും.