മോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലയെ തകര്‍ക്കുന്നു- എന്‍.ആര്‍. ബാലന്‍





ശ്രീകണ്ഠപുരം: മോദി സര്‍ക്കാര്‍ രാജ്യത്തെ കോര്‍പ്പറേറ്റ് അജണ്ട നടപ്പിലാക്കി കാര്‍ഷിക മേഖലയെ തകര്‍ക്കുകയാണെന്ന് കെ.എസ്.കെ.ടി.യു. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.ആര്‍. ബാലന്‍ പറഞ്ഞു. കര്‍ഷക തൊഴിലാളി യൂണിയന്‍ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായി ശ്രീകണ്ഠപുരത്ത് 'കാര്‍ഷിക പ്രതിസന്ധികളും കര്‍ഷക തൊഴിലാളികളും' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചു വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാതിരിക്കുകയാണ് സര്‍ക്കാര്‍. ഇതോടെ ഇന്ത്യയിലെ കര്‍ഷകര്‍ക്ക് അവരുടെ വിത്ത് കുത്തി കഞ്ഞി കുടിക്കേണ്ടുന്ന സ്ഥിതിയായി. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ നാലു തവണയാണ് രാജ്യത്തൊട്ടാകെയുള്ള കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി നീങ്ങിയതെന്നും സര്‍ക്കാരിന്റെ അജന്‍ഡയില്‍ ഏറ്റവും അവസാനത്തേതാണ്‌ കാര്‍ഷികമേഖലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എം. ഏരിയ സെക്രട്ടറി എം. വേലായുധന്‍ അധ്യക്ഷത വഹിച്ചു. സി.ബി .ദേവദര്‍ശന്‍, പി.വി. ഗോപിനാഥ്, വി. നാരായണന്‍, വി. ഭാസ്കരന്‍, കെ.ടി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.