കവിയൂര്‍ കൂട്ടമരണം; സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി


തിരുവനന്തപുരം: കവിയൂര്‍ കൂട്ടമരണക്കേസ്സില്‍ സിബിഐയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി പറയും. സിബിഐ കോടതിയാണ് ഇന്ന് ഹര്‍ജിയില്‍ ഉത്തരവ് നല്‍കുക. കവിയൂരില്‍ ഒരു ക്ഷേത്ര പൂജാരിയും ഭാര്യയും മുന്നു മക്കളുമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സിബിഐ കണ്ടെത്തിയത്.

മരിച്ചവരിലെ ഒരു പെണ്‍കുട്ടിയെ ലൈംഗിംകമായി പീഡിപ്പിക്കപ്പെട്ടതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് കൂട്ട ആത്മഹത്യ നടന്നത്. മുന്‍പ് കോളിളക്കം സൃഷ്ടിച്ച കിളിരൂര്‍ സ്ത്രീപീഡനകേസ്സിലെ മുഖ്യപ്രതി ലതാ നായര്‍ക്ക് താമസ സൗകര്യം ഒരുക്കിയതിന്റെ പേരിലുണ്ടായ അപവാദ പ്രചാരണം ഭയന്നാണ് ആത്മഹത്യ നടന്നതെന്നാണ് സിബിഐ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് പൂജാരിയുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് വാദം പൂര്‍ത്തിയായത്. സ്വന്തം പിതാവിനാല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടു എന്ന സിബിഐ റിപ്പോര്‍ട്ട് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ അതേ റിപ്പോര്‍ട്ട് തിരുത്തിയാണ് സിബിഐ തന്നെ നാലാമത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇന്നലെ ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായിരുന്നു.