നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവു ശിക്ഷ





കാസര്‍കോട്: നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവു ശിക്ഷ. കാസര്‍കോട് ശങ്കരംപാടി സ്വദേശി വി എസ് രവീന്ദ്രനെയാണ് ജില്ലാ കോടതി ശിക്ഷിച്ചത്. പോക്സോ വകുപ്പ് ഭേദഗതി ചെയ്ത ശേഷം സംസ്ഥാനത്ത് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്.

2018 ഒക്ടോബര്‍ ഒന്‍പതിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ പ്രതി വീട്ടിനകത്തേക്ക് കൂട്ടികൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അന്വേഷണത്തില്‍ മറ്റ് രണ്ട് തവണകൂടി പ്രതി കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി കണ്ടെത്തി. വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.

ഒരുമാസം നീണ്ട വിചാരണക്കൊടുവിലാണ് കാസര്‍ഗോഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ഒന്ന് കേസില്‍ വിധി പറഞ്ഞത്. 25,000 രൂപാ പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. 2018 ലാണ് കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ നിയമം ഭേദഗതി ചെയ്തത്. ഇതു പ്രകാരം 12 വയസിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍ ജീവപര്യന്തം തടവടക്കം കനത്ത ശിക്ഷയാണ് ഉണ്ടാവുക.