സൗദിയിലെ വാണിജ്യ സ്ഥാപനങ്ങള്‍ ഇനി മുതല്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും



സൗദി അറേബ്യയില്‍ വാണിജ്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം ഇരുപത്തിനാല് മണിക്കൂറായി ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം ബുധനാഴ്ച മുതല്‍ പ്രാബല്യത്തിലാകും. രാജ്യത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നതിന് നല്‍കിയ അനുമതിയാണ് പുതുവര്‍ഷത്തില്‍ നടപ്പിലാവുക. മുനിസിപ്പല്‍ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി നേടിയ സ്ഥാപനങ്ങള്‍ക്കാണ് എല്ലാ സമയവും തുറന്ന് പ്രവര്‍ത്തിക്കാനാവുക.

സൗദിയിലെ നഗരങ്ങള്‍ ഇനി ഇരുപത്തിനാല് മണിക്കൂറും ഉണര്‍ന്നിരിക്കും. മാസങ്ങള്‍ക്ക് മുമ്ബ് സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് രാജ്യത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുഴുസമയം പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കിയത്. ക്ലോസ്ഡ് സര്‍ക്യുട്ട് ടി.വി കാമറകള്‍ സ്ഥാപനങ്ങളില്‍ ഘടിപ്പിച്ചിരിക്കണം എന്ന പ്രധാന വ്യവസ്ഥയിലാണ് ലൈസന്‍സ് അനുവദിക്കുന്നത്.

കാമറയടക്കം സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ഉറപ്പാക്കിയ ശേഷം മുനിസിപ്പല്‍ ഗ്രാമീണകാര്യ മന്ത്രാലയമാണ് അനുമതി നല്‍കുക. മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന പ്രത്യേകം ഫീസടച്ചാണ് അനുമതിക്ക് അപേക്ഷിക്കേണ്ടത്. എട്ട് വിഭാഗം സ്ഥാപനങ്ങള്‍ക്ക് ഇതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.