പ്ലാസ്‌റ്റിക്‌ ക്യാരി ബാഗ്‌ എപ്പോഴേ പോര്‍ട്ട്‌ വിട്ടു ; തുണിസഞ്ചിയുമായി കുടുംബശ്രീ


കൊച്ചി
പഴയ ടി ഷര്‍ട്ടുകൊണ്ട്‌ സഞ്ചി നിര്‍മിച്ച്‌ കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്‌റ്റ്‌ ജീവനക്കാര്‍ പ്ലാസ്റ്റിക്‌ ക്യാരി ബാഗിനെ പുറന്തള്ളിക്കഴിഞ്ഞു. രണ്ടോ മൂന്നോ ടി ഷര്‍ട്ട്‌ വെട്ടി റെഡിയാക്കി പ്രതിമാസം കുറഞ്ഞത്‌ 20 പ്ലാസ്‌റ്റിക്‌ ക്യാരിബാഗാണ്‌ ഓരോ ജീവനക്കാരനും ഒഴിവാക്കുന്നത്‌.

രാവിലെ ഓഫീസിലേക്കുള്ള യാത്രയില്‍ ഈ തുണിസഞ്ചി എടുക്കാന്‍ ജീവനക്കാര്‍ മറക്കില്ല. വി എസ്‌ ശാലിനി, എന്‍ എസ്‌ ദിനേശ്‌, സൗമ്യ, സുനീര്‍ തുടങ്ങി ബഹുഭൂരിപക്ഷം ജീവനക്കാരും ഒരു മാസമായി ടി ഷര്‍ട്ട്‌ ബാഗ്‌ ഉപയോഗിക്കുന്നവരാണ്‌. പോര്‍ട്ട്‌ ട്രസ്‌റ്റ്‌ ചെയര്‍മാന്‍ ഡോ. കെ എം ബീനയുടെ നേതൃത്വത്തില്‍ ഒരുമാസംമുമ്ബ്‌ ഓഫീസില്‍ സംഘടിപ്പിച്ച പരിശീലന ബോധവല്‍ക്കരണ പരിപാടിയിലാണ്‌ ജീവനക്കാര്‍ ജീവിതശൈലി അടിമുടി മാറ്റിയത്‌. അരമണിക്കൂര്‍ പരിശീലനം കഴിഞ്ഞപ്പോഴേ മാറ്റം പ്രകടമായി. ഒരു ബാഗില്‍ എട്ടുമുതല്‍ 10 കിലോവരെ ഭാരം കൊള്ളും. മടക്കിസൂക്ഷിക്കാനാവുന്നതിനാല്‍ ഉപയോഗസൗഹൃദവുമാണ്‌.

തയ്യല്‍ മെഷീന്റെ സഹായമില്ലാതെ വളരെ എളുപ്പത്തില്‍ ഇതു നിര്‍മിക്കാന്‍ സാധിക്കുമെന്ന്‌ എസ്‌ വി ശാലിനി പറഞ്ഞു. കഴുത്തുള്ള ടി ഷര്‍ട്ട്‌ ആണെങ്കില്‍ കത്രിക ഉപയോഗിച്ച്‌ കോളര്‍ നീക്കം ചെയ്യുക.

താഴെ വശം ചെറിയ അലുക്കത്തുകളായി മുറിച്ച്‌ കൂട്ടിക്കെട്ടി കൈയും മുറിച്ചുമാറ്റിയാല്‍ മനോഹരമായ തുണിസഞ്ചി റെഡി. 15 മിനിറ്റുമതി ഒരെണ്ണം നിര്‍മിക്കാന്‍.
ബനിയന്‍തുണി ആയതിനാല്‍ നന്നായി ഭാരം കയറും. പ്ലാസ്‌റ്റിക്കിന്റെ കിലുക്കവും ശബ്‌ദവും ഒഴിവാക്കി ലേഡീസ്‌ ബാഗില്‍ സൂക്ഷിക്കാനാകും. യാത്ര പോകുമ്ബോഴും സൗകര്യപ്രദമാണ്‌. മൂന്നെണ്ണം നിര്‍മിച്ചാല്‍ മാറിമാറി ഉപയോഗിക്കാം. താഴെവശം തയ്യല്‍ മെഷീനില്‍ തുന്നിയാല്‍ അരിപോലും വാങ്ങാം. സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും ഈ ബാഗുകള്‍ പ്രചരിപ്പിക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ട്‌.

തുണിസഞ്ചിയുമായി കുടുംബശ്രീ