കര്‍ണാടകത്തില്‍ ആഘോഷം തുടങ്ങി ബിജെപി പ്രവര്‍ത്തകര്‍: 12 സീറ്റില്‍ മുന്നില്‍



ബെംഗളൂരു: കർണാടക ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ ബിജെപി 15-ൽ 12 സീറ്റുകളിൽ മുന്നേറുന്നു. ഇതിന് പിന്നാലെ ബിജെപി പ്രവർത്തകർ ആഘോഷം ആരംഭിച്ചു. പാർട്ടി ഓഫീസുകൾക്ക് മുമ്പിൽ പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുര വിതരണം നടത്തിയും ഇപ്പോൾ തന്നെ ആഘോഷം തുടങ്ങിയിട്ടുണ്ട്.

ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ ഭാവി നിർണയിക്കുന്ന നിർണായക ഉപതിരഞ്ഞെടുപ്പാണിത്. എംഎൽഎമാർ കൂറുമാറി ബിജെപി പാളയത്തിലെത്തിയിട്ടും സിറ്റിങ് സീറ്റുകൾ നഷ്ടപ്പെടുന്നത് കോൺഗ്രസിനും ജെഡിഎസിനും കനത്ത തിരിച്ചടിയാകും.
തിരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളിൽ കോൺഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബി.ജെ.പി. സ്ഥാനാർഥിയാക്കിയത്. ജയിച്ചാൽ ഇതിൽ പലരും മന്ത്രിമാരായേക്കും. ആ ഉറപ്പിലാണ് വിമതരിൽ പലരും ബിജെപിയിലേക്കെത്തിയത്.
ഭരണം നിലനിർത്താൻ ചുരുങ്ങിയത് ആറ് സീറ്റുകളിലെങ്കിലും ബിജെപിക്ക് ജയിക്കണം. ബിജെപി വൻ നേട്ടമുണ്ടാകുമെന്ന് എക്സിറ്റ് പോളുകളുകളും പ്രവചിച്ചിരുന്നു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം പൂർത്തിയാക്കിയപ്പോൾ ബിജെപി 12 സീറ്റിലും കോൺഗ്രസ് രണ്ട് സീറ്റിലും ഒരിടത്ത് സ്വതന്ത്രനുമാണ് മുന്നേറുന്നത്. ജെഡിഎസ് എവിടെയും ലീഡ് ചെയ്യുന്നില്ല..