നിര്‍ഭയം തെരുവ് കീഴടക്കി സ്ത്രീകള്‍! 'നൈറ്റ് വാക്ക്' വന്‍വിജയം; അണിനിരന്നത് എണ്ണായിരത്തോളം വനിതകള്‍


തിരുവനന്തപുരം: 'പൊതു ഇടം എന്റേതും' എന്ന സന്ദേശമുയര്‍ത്തി സംസ്ഥാനത്ത് സ്ത്രീകള്‍ രാത്രി നടക്കാനിറങ്ങിയപ്പോള്‍ 'നൈറ്റ് വാക്ക്' വന്‍വിജയകരം. നിര്‍ഭയദിനത്തില്‍ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച 'നൈറ്റ് വാക്കില്‍' ആയിരക്കണക്കിന്
സ്ത്രീകള്‍ പങ്കെടുത്തു.

ഞായറാഴ്ച രാത്രി 11 മുതല്‍ രാവിലെ ഒരു മണി വരെയായിരുന്നു 'പൊതു ഇടം എന്റേതും' എന്ന പേരില്‍ നിര്‍ഭയ നടത്തം. നിര്‍ഭയ ദിനത്തില്‍ വനിതശിശുവികസന വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് നൈറ്റ് വാക്ക് സംഘടിപ്പിച്ചത്. നിര്‍ഭയയുടെ ഓര്‍മ്മകളില്‍ എല്ലായിടങ്ങളിലും മെഴുകുതിരി ജ്വാലകള്‍ തെളിച്ചു.
തൃശ്ശൂര്‍ ജില്ലയിലാണ് ഏറ്റവുമധികം പേര്‍ രാത്രി നടന്നത്. ഇവിടെ 47 ഇടങ്ങളിലാണ് രാത്രിനടത്തം സംഘടിപ്പിച്ചത്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലായിരുന്നു. രണ്ടിടത്ത്. ആലപ്പുഴ 23, കൊല്ലം -മൂന്ന്, പത്തനംതിട്ട 12, പാലക്കാട് 31, കോഴിക്കോട് -ആറ് , കണ്ണൂര്‍ 15, മലപ്പുറം 29, കോട്ടയം 29, എറണാകുളം 27 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രാത്രിനടത്തത്തിന്റെ സ്ഥലങ്ങള്‍.

തിരുവനന്തപുരം ജില്ലയില്‍ 22 സ്ഥലങ്ങളിലാണ് സ്ത്രീകള്‍ പൊതുഇടം സ്വന്തമാക്കിയത്. തിരുവനന്തപുരത്ത് മാനവീയം വീഥിയായിരുന്നു പ്രധാന കേന്ദ്രം. സാമൂഹികനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സബീന എന്നിവര്‍ നേതൃത്വം നല്‍കി.