ഇറച്ചിയും മീനും സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കാം, കുടിവെള്ളക്കുപ്പി തിരിച്ചെടുക്കണം; പ്ലാസ്റ്റിക് നിരോധനത്തില്‍ തിരുത്ത്



തിരുവനന്തപുരം : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിനുള്ള നിരോധനം പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് നിലവില്‍വരും. അതേസമയം മുറിച്ചുവെച്ച ഇറച്ചിയും മീനും സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. ഈ രംഗത്തെ സംഘടനകളുടെ ആവശ്യം കണക്കിലെടുത്താണ് സര്‍ക്കാര്‍ മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയത്.

ബിവറേജസ് കോര്‍പ്പറേഷന്‍, കേരഫെഡ്, മില്‍മ, ജലഅതോറിറ്റി തുടങ്ങിയ പ്ലാസ്റ്റിക് പാക്കേജിങ് നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉപയോഗശേഷമുള്ള പ്ലാസ്റ്റിക് ശേഖരിച്ച്‌ നീക്കം ചെയ്യണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ജനുവരി മുതല്‍ നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍ ഇവയാണ്.

കടകളില്‍നിന്ന് പഴവും പച്ചക്കറിയും പ്ലാസ്റ്റിക് കവറുകളില്‍ നല്‍കുന്നത്, പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റുകള്‍, അരലിറ്ററില്‍ താഴെയുള്ള കുടിവെള്ളക്കുപ്പികള്‍ (അരലിറ്ററിന് മുകളിലുള്ള കുടിവെള്ള കുപ്പികളും പെറ്റ് ബോട്ടിലുകളും ഉത്പാദകര്‍ തിരിച്ചെടുക്കണം), ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് കപ്പുകളില്‍ ഉള്‍പ്പെട്ട ടംബ്ലറുകള്‍, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ചുകള്‍

പ്ലാസ്റ്റിക് നിരോധനത്തില്‍ നിന്നും ഒഴിവാക്കിയവ ഇവയാണ്.
മുന്‍കൂട്ടി അളന്നുവെച്ച ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പഞ്ചസാര, ധാന്യപ്പൊടികള്‍ എന്നിവ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് പാക്കറ്റുകള്‍, ബ്രാന്‍ഡഡ് ഉത്പന്നങ്ങളുടെ പായ്ക്കറ്റുകള്‍ (ഇവ ഉത്പാദകരും വിതരണക്കാരും ഇറക്കുമതിക്കാരും ഉപഭോക്താക്കളില്‍നിന്ന് തിരികെ ശേഖരിക്കാന്‍ പദ്ധതി തയ്യാറാക്കണം.)

ഭക്ഷണവും മുറിച്ച പച്ചക്കറിയും പൊതിയാന്‍ ഉപയോഗിക്കുന്ന ക്ലിങ്ഫിലിം, കയറ്റുമതി ചെയ്യാന്‍ നിര്‍മിച്ച പ്ലാസ്റ്റിക് വസ്തുക്കള്‍, ആരോഗ്യ പരിപാലനരംഗത്ത് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപകരണങ്ങള്‍, കമ്ബോസ്റ്റബിള്‍ പ്ലാസ്റ്റിക്, ബ്രാന്‍ഡഡ് ജ്യൂസ് പാക്കറ്റുകള്‍.(പാക്കറ്റുകള്‍ ഉത്പാദകര്‍ ഉപഭോക്താക്കളില്‍നിന്ന് തിരികെ ശേഖരിക്കണം)