പന്തുതട്ടി വിജയനും ജോപോളും; വാനോളമുയര്‍ന്ന് ആവേശം



പയ്യന്നൂര്‍: ഇതിഹാസ താരങ്ങളായ ഐ.എം.വിജയന്റെയും ജോപോള്‍ അഞ്ചേരിയുടെയും നേതൃത്വത്തില്‍ കളത്തിലിറങ്ങിയ കേരളത്തിന്റെ സുവര്‍ണതാരങ്ങളുടെ മത്സരം കാണാന്‍ പയ്യന്നൂരിലെത്തിയത് ആയിരങ്ങള്‍. പയ്യന്നൂരിന്റെ കാല്‍പ്പന്ത് കാലങ്ങളെ തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി പയ്യന്നൂര്‍ ഫുട്‌ബോള്‍ അക്കാദമി സംഘടിപ്പിച്ച സെലിബ്രിറ്റി ഫുട്‌ബോള്‍ നൈറ്റിലാണ് താരങ്ങള്‍ പന്തുതട്ടാനിറങ്ങിയത്. കാണികളെയും കളിക്കാരെയും കണ്ടപ്പോള്‍ മത്സരം ഉദ്ഘാടനംചെയ്യാനെത്തിയ മന്ത്രി ഇ.പി.ജയരാജനും ആവേശം. മൈതാനമധ്യത്തിറങ്ങി പന്തുതട്ടി മന്ത്രിയും അവര്‍ക്കൊപ്പം കൂടി.

അന്തരിച്ച കേരളത്തിന്റെ നെടുങ്കോട്ടകളായിരുന്ന വി.പി.സത്യന്റെയും സി.കെ.ബാബുരാജിന്റെയും ടീമുകളുടെപേരില്‍ താരങ്ങള്‍ കളത്തിലിറങ്ങി.പതിനൊന്നാം നമ്ബര്‍ ജഴ്‌സിയണിഞ്ഞ് സി.കെ.ബാബുരാജ് ടീമില്‍ ഐ.എം.വിജയനും വി.പി.സത്യന്‍ ടീമില്‍ ജോപോള്‍ അഞ്ചേരിയും പന്തുതട്ടി. വിജയനൊപ്പം ജി.കെ.ജിതേഷ് ഗോള്‍കീപ്പറായും എന്‍.പി.പ്രദീപ്, അജയന്‍, വി.പി.ഷാജി, കെ.ടി.രഞ്ജിത്ത്, ഉസ്മാന്‍, ഹമീദ്, ഷിബിന്‍ലാല്‍, ബാബുരാജ്, മോഹനന്‍, ബിജുകുമാര്‍, സജിത്ത്, അസ്‌ലം, അനഘ്, അസ്കര്‍, ഡിങ്കന്‍ എന്നിവര്‍ കളത്തിലിറങ്ങി.

ജോപോള്‍ അഞ്ചേരിക്കൊപ്പം വി.മിഥുന്‍ ഗോള്‍വലയം കാത്തു. ആസിഫ് സഹീര്‍, എം.സുരേഷ്, സുഷാന്ത് മാത്യു, വിജയചന്ദ്രന്‍, ഷഫീക്ക്, ബിനീഷ് കിരണ്‍, കെ.യു.ധനേഷ്, ബാലന്‍, ആസിഫ് കോട്ടയില്‍, സുധീഷ്, ജി.കെ.പ്രവീണ്‍, രാകേഷ്, പി.സി.റിജു, നജേഷ്, പ്രവീണ്‍, എമില്‍ ബെന്നി എന്നിവര്‍ കളത്തിലിറങ്ങി. 20 മിനിറ്റ് വീതം നീണ്ടുനിന്ന നയണ്‍സ്, 30 മിനിറ്റ് വീതം നീണ്ടുനിന്ന സെവന്‍സ് മത്സരങ്ങളാണ് നടന്നത്.