പ്രേമ നൈരാശ്യം; കാക്കനാട്ട് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം.




കൊച്ചി: പ്രേമ നൈരാശ്യത്തിൽ പതിനേഴുകാരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. കാക്കനാട് സ്വദേശിനിയെ വാഴക്കാല പടമുകൾ സ്വദേശി അമലാ (20) ണ് കുത്തി പരിക്കേൽപ്പിച്ചത്. പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കൊച്ചി കാക്കനാട് കുസുമഗിരി ആശുപത്രിക്ക് സമീപത്തെ ഇടറോഡിൽ തിങ്കളാഴ്ച വൈകീട്ട് 4.30-ഓടെയാണ് സംഭവം. പെൺകുട്ടിയുടെ ശരീരമാസകലം കുത്തിപ്പരിക്കേൽപ്പിച്ച ശേഷം യുവാവ് ഓടി രക്ഷപ്പെട്ടു.

എറണാകുളം കച്ചേരിപ്പടിയിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന പെൺകുട്ടി വൈകീട്ട് ആറു മണി മുതൽ എട്ടു മണി വരെ കുസുമഗിരി ആശുപത്രിക്ക് സമീപത്തെ ഡേ കെയറിലെ ആയയെ സഹായിക്കാൻ പോകുന്നുണ്ട്. ഇത് മനസ്സിലാക്കിയ യുവാവ് ഡേ കെയറിനു മുന്നിൽ വെച്ച് പെൺകുട്ടിയെ തടഞ്ഞുനിർത്തി സംസാരിച്ചു. തുടർന്ന് പെൺകുട്ടിയെ നിലത്ത് തള്ളിയിട്ട ശേഷം ദേഹത്തിരുന്ന് ദേഹമാസകലം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആയയും സമീപവാസികളും വന്നതോടെ ഇയാൾ ബൈക്കിൽ ഇവിടെ നിന്ന് കടന്നുകളയുകയും ചെയ്തു.

പെൺകുട്ടിയെ ഉടനെ കാക്കനാട് കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും തുടർന്ന് എറണാകുളം മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. വയറ്, നെഞ്ച്, കഴുത്ത്, കൈകൾ എന്നിവിടങ്ങളിലാണ് കുത്തേറ്റിട്ടുള്ളത്. ആശുപത്രിയിൽ കൊണ്ടുവരുമ്പോൾ പെൺകുട്ടിയുടെ നാഡിമിടിപ്പ് കുറവായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. നെഞ്ചിലെ കുത്ത് ആഴമേറിയതിനാൽ ആന്തരികാവയവത്തിന് പരിക്കേറ്റിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ശസ്ത്രക്രിയ നടത്തി. ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്. രക്തം ഒരുപാട് നഷ്ടമായിട്ടുണ്ടെന്നും ഒ നെഗറ്റീവ് ഗ്രൂപ്പ് അധികമില്ലാത്തതിനാൽ കിട്ടാൻ തീവ്രശ്രമം നടത്തുകയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഒളിവിലുള്ള യുവാവിനായി ഇൻഫോപാർക്ക് പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇക്കഴിഞ്ഞ ഒക്ടോബർ ഒമ്പതിന് രാത്രി 12.15-ഓടെ കാക്കനാട് വീട്ടിൽക്കയറി പ്ലസ്ടു വിദ്യാർഥിനിയെ പെട്രോളൊഴിച്ച് ഒരു യുവാവ് തീവെച്ച് കൊലപ്പെടുത്തിയിരുന്നു. പൊള്ളലേറ്റ യുവാവും മരിച്ചിരുന്നു. പ്രേമാഭ്യർത്ഥന നിരസിച്ചതായിരുന്നു കൊലയ്ക്ക് കാരണം.

പോലീസുകാരിയെ കൊലപ്പെടുത്തിയ പോലെ നിന്നെയും കൊല്ലും

അമൽ പെൺകുട്ടിയെ ദിവസങ്ങളായി പിന്തുടരുന്നുണ്ട്. പലപ്പോഴും ഭീഷണിയും മുഴക്കാറുണ്ടായിരുന്നു. മാവേലിക്കര വള്ളികുന്നത് പോലീസുകാരൻ പോലീസുകാരിയെ കൊലപ്പെടുത്തിയ പോലെ നിന്നെയും കൊലപ്പെടുത്തും എന്നായിരുന്നു അമലിന്റെ ഭീഷണി.

അമൽ ഡേ കെയറിനു മുന്നിൽ പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുന്നതു കണ്ട ആയ ഓടി വന്ന് അമലിനെ തള്ളി. മാറി നിന്നില്ലെങ്കിൽ ചേച്ചിയെയും കുത്തുമെന്ന് ഭീഷണി മുഴക്കിയ ശേഷമാണ് യുവതിയെ കുത്തിയത്. ഇതിനിടെ ആയ അമലിനെ കല്ലെടുത്ത് എറിഞ്ഞു. സമീപവാസികളും കൂടിയതോടെയാണ് ഇയാൾ സ്ഥലം വിട്ടത്.

പെൺകുട്ടിയും മാതാവും കാക്കനാട് അത്താണിയിൽ വാടകയ്ക്ക് താമസിക്കുകയാണ്. വീടിനടുത്തുള്ള റെസ്റ്റോറന്റിൽ ജോലിക്ക് പോയാണ് മാതാവ് കുടുംബം നോക്കിയിരുന്നത്. മാതാവിനെ സഹായിക്കുന്നതിന്റെ ഭാഗമായാണ് പഠനത്തോടൊപ്പം വൈകീട്ട് കിട്ടുന്ന സമയത്ത് ഡേ കെയറിൽ പെൺകുട്ടി ആയയെ സഹായിക്കാനായി പോയിരുന്നത്.