കെ.സുരേന്ദ്രനും എം.ടി.രമേശും മല്‍സരരംഗത്ത്; അന്തിമ കരുനീക്കങ്ങള്‍ വേറെയും.




ബിജെപി സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. കെ. സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവരാണ് മല്‍സരരംഗത്ത്. എ.എന്‍. രാധാകൃഷ്ണനും മുന്നിട്ടിറങ്ങുമെന്നാണ് സൂചന. നിലപാടുകളറിയാന്‍ ബി.ജെ.പി ദേശീയ വക്താവ് ജി.വി.എല്‍. നരസിംഹറാവുവും സംഘടനാ ജോയിന്റ് സെക്രട്ടറി ശിവപ്രകാശും ഇന്ന് കൊച്ചിയിലെത്തും. മൂന്നിടത്ത് ഒഴികെ ജില്ലാ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായി.

ബിജെപി സംസ്ഥാന നേതാക്കളായ കെ. സുരേന്ദ്രന്‍, എം.ടി. രമേശ് എന്നിവരാണ് സംസ്ഥാന അധ്യക്ഷപദത്തിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ഒരുങ്ങുന്നത്. ബി.ജെ.പിയിലെ മുരളീധര –കൃഷ്ണദാസ് പക്ഷങ്ങളെ പ്രതിനിധീകരിക്കുന്ന ഇരുവര്‍ക്കും പുറമെ മറ്റൊരുസംസ്ഥാന നേതാവ് എ.എന്‍. രാധാകൃഷ്ണനും രംഗത്തിറങ്ങിയേക്കും. സംസ്ഥാന നേതാക്കളുമായി കൂടിയാലോചനകള്‍ക്കായാണ് ദേശീയ വക്താവ് ജി.എല്‍.വി നരസിംഹറാവുവും സംഘടനാ ജോയിന്റ് സെക്രട്ടറി ശിവപ്രകാശും കൊച്ചിയിലെത്തുന്നത്.

കേന്ദ്രമന്ത്രി വി. മുരളീധരന്‍, ഒ. രാജഗോപാല്‍ എം.എല്‍.എ, മുന്‍സംസ്ഥാന അധ്യക്ഷന്മാരായ കുമ്മനംരാജശേഖരന്‍, പി.കെ.കൃഷ്ണദാസ്, സി.കെ. പത്മനാഭന്‍ തുടങ്ങിയ പ്രമുഖനേതാക്കളുമായി ഇവര്‍ ചര്‍ച്ചനടത്തും. ആര്‍.എസ്.എസ് നേതാക്കളുടെ താല്‍പര്യവും ആരായും. തിരുവനന്തപുരം ഉള്‍പ്പടെ പതിനൊന്ന് ജില്ലകളിലെ അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് നടപടികള്‍ പൂര്‍ത്തിയായി. തിരുവനന്തപുരത്ത് മുന്‍ സംസ്ഥാന വക്താവ് വി.വി. രാജേഷും മുന്‍ജില്ലാ ജനറല്‍ സെക്രട്ടറി ചെമ്പഴന്തി ഉദയനും തമ്മിലായിരുന്നു മല്‍സരം.

ജില്ലാ സമിതിയിലെ 151 അംഗങ്ങള്‍ വോട്ടിങില്‍ പങ്കെടുത്തു. ദേശീയ സെക്രട്ടറി എച്ച്. രാജ, സഹസംഘടനാ സെക്രട്ടറി കെ. സുഭാഷ് എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. എന്നാല്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടുന്നയാള്‍ ജില്ലാ അധ്യക്ഷനാകണമെന്നില്ല. ആര്‍.എസ്.എസിന്റെ താല്‍പര്യവും സാമുദായിക ഘടകങ്ങളുമൊക്കെ കണക്കിലെടുത്താകും പ്രഖ്യാപനം. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഈ മാസം ഒന്‍പതിനാണ്. നൂറ്റിനാല്‍പത്ത് നിയോജമണ്ഡലങ്ങളില്‍ നൂറ്റിയിരുപതുമണ്ഡലങ്ങളിലും ഭാരവാഹികളായി. സമവായത്തിനാണ് കേന്ദ്രനേതാക്കള്‍ ശ്രമിക്കുന്നത്.