പച്ചച്ചക്ക കഴിക്കൂ; കീമോ ചികിത്സയുടെ പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാതാക്കാം

കൊച്ചി: കാന്‍സറിനുള്ള കീമോ ചികിത്സയുടെ വേദനാജനകമായ പാര്‍ശ്വ ഫലങ്ങള്‍ക്ക് ചക്കയിലൂടെ മോചനം നേടാമെന്ന് പഠനം. കൊച്ചി റിനൈ മെഡിസിറ്റിയില്‍ നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍. നാടന്‍ ചക്ക കഴിച്ചാല്‍ കീമോയുടെ പാര്‍ശ്വ ഫലങ്ങള്‍ ഇല്ലാതാക്കാമെന്ന പഠന പ്രബന്ധത്തിന് അംഗീകാരം.

കീമോ തെറപ്പിക്കു വിധേയരാകുന്നവരില്‍ 43% പേര്‍ക്കും കടുത്ത ക്ഷീണം, വയറിളക്കം, ന്യൂമോണിയ, വായിലെ വ്രണം തുടങ്ങിയ പാര്‍ശ്വ ഫലങ്ങള്‍ വരാറുണ്ട്. പച്ചച്ചക്ക പൊടിച്ച്‌ ദിവസം 30 ഗ്രാം വീതം പ്രാതലിനും അത്താഴത്തിനും നല്‍കിയപ്പോള്‍ ഈ പാര്‍ശ്വ ഫലങ്ങള്‍ വരുന്നില്ലെന്ന് പഠനത്തില്‍ വ്യക്തമായി.

പച്ചച്ചക്കയിലെ പെക്ടിന്‍ എന്ന ഘടകമാണ് കീമോയുടെ പാര്‍ശ്വ ഫലം തടയുന്നത്. പഴങ്ങളില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന രാസ പദാര്‍ഥമായ പെക്ടിന്റെ സമൃദ്ധ സ്രോതസാണ് ചക്ക. ദ്രവ മിശ്രിതം കുറുക്കു രൂപത്തിലാക്കി ജാം, ജെല്ലി തുടങ്ങിയവ തയാറാക്കാനാണു സാധാരണയായി പെക്ടിന്‍ ഉപയോഗിക്കുന്നത്.

ഡോ. തോമസ് വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ 50 കാന്‍സര്‍ രോഗികളിലാണ് പരീക്ഷണം നടത്തിയത്. രോഗികള്‍ക്ക് ചക്കപ്പൊടി ചേര്‍ത്ത വിഭവങ്ങള്‍ നല്‍കുകയും കീമോയുടെ പാര്‍ശ്വ ഫലങ്ങളിലെ വ്യത്യാസം നിരീക്ഷിക്കുകയുമായിരുന്നു.

നേരത്തേ, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ക്ലിനിക്കല്‍ ഗവേഷണത്തിലൂടെ, പച്ചച്ചക്ക പുഴുക്ക് രൂപത്തിലോ നാടന്‍ വിഭവങ്ങളില്‍ ചേര്‍ത്തോ കഴിക്കുന്നത് പ്രമേഹം കുറയ്ക്കുമെന്നു കണ്ടെത്തിയിരുന്നു. ഇതില്‍ പ്രധാന പങ്കുവഹിച്ചത് മൈക്രോസോഫ്റ്റിന്റെ മുന്‍ ഡയറക്ടര്‍ കൂടിയായ ജയിംസ് ജോസഫ് ആയിരുന്നു. അദ്ദേഹം തന്നെയാണ് ഇപ്പോഴത്തെ പരീക്ഷണത്തിനും മുന്നിട്ടിറങ്ങിയത്.

ഇതെക്കുറിച്ചുള്ള ക്ലിനിക്കല്‍ പഠന പ്രബന്ധം റോമിലെ യൂറോപ്യന്‍ ന്യൂട്രീഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചിരുന്നു. സാന്‍ ഡിയാഗോയില്‍ അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച് സമ്മേളനത്തിലും കോവളത്ത് നാളെ തുടങ്ങുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ കാന്‍സര്‍ റിസര്‍ച് സമ്മേളനത്തിലും ഇത് അവതരിപ്പിക്കും. രാജ്യാന്തര മെഡിക്കല്‍ ജേര്‍ണലായ ബയോ മോളിക്യൂള്‍സില്‍ പ്രബന്ധം പ്രസിദ്ധീകരിച്ചു.