മാലൂരില്‍ നടന്ന ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നു: ദിജില്‍ വധത്തില്‍ പ്രതി പിടിയില്‍

മട്ടന്നൂരിനടുത്ത് മാലൂര്‍ കുണ്ടേരി പൊയില്‍ കരിവെള്ളൂരില്‍ ആള്‍ പാര്‍പ്പില്ലാത്ത വീട്ടില്‍ ഗള്‍ഫ് മലയാളിയായ യുവാവ് കൊല്ലപ്പെട്ട സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. അയല്‍വാസിയും ഓട്ടോ ഡ്രൈവറുമായ വടക്കയില്‍ വീട്ടില്‍ മനോളി ഷിനോജിനെ (32) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട പുത്തിയില്‍ വീട്ടില്‍ ദിജിലിന്റെ (32) കുടുംബ സുഹുത്ത് കൂടിയാണിയാള്‍. ദിജിലിനെ ശനിയാഴ്ച രാത്രി സമീപത്തെ ആള്‍പാര്‍പ്പില്ലാത്ത വീടിന്റെ മുറ്റത്തേക്ക് വ്യാജ ഫോണ്‍ നമ്പറില്‍ വിളിച്ചു വരുത്തുകയായിരുന്നു. നേരത്തെ ദിജില്‍ നാട്ടിലെത്തിയതിനു ശേഷം വ്യക്തിപരമായ പ്രശ്‌നങ്ങളാല്‍ ഷിനോജും ദിജിലും തമ്മില്‍ കടുത്ത വൈരാഗ്യവും തര്‍ക്കവുമുണ്ടായിരുന്നു. ഇതിന്റെ പക തീര്‍ക്കാനാണ് ഷിനോജ് ദിജിലിനെ വിളിച്ചു വരുത്തിയത്. വീടിന്റെ പുറകില്‍ ഒളിച്ചിരുന്ന ഷിനോജ്, ദിജില്‍ എത്തിയ സമയത്ത് ചാടി വീണ് പ്ലാസ്റ്റിക്ക് കയര്‍ കൊണ്ട് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. ഇതിനു ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ കിണറിന്റെ ബീമില്‍ കെട്ടി തൂക്കുകയുമായിരുന്നു.  ഇക്കാര്യം പ്രതി സമ്മതിച്ചിട്ടുണ്ടെന്ന് മട്ടന്നൂര്‍ സി.ഐ കെ. രാജീവ് കുമാര്‍ അറിയിച്ചു. ദിജിലിന്റെ ശരീരത്തിലെ രക്തം പുരണ്ട മുറിവുകളും സ്ഥലത്തെ പിടിവലി നടന്ന ലക്ഷണങ്ങളുമാണ് പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ വലയിലാക്കാന്‍ പോലീസിനെ സഹായിച്ചത്. ദിജിലിന്റെ മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.