ഹിന്ദുമഹാസഭാ അധ്യക്ഷന്‍ രഞ്ജിത്ത് ബച്ചന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ടാം ഭാര്യയും കാമുകനും അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ പ്രഭാത സവാരിക്കിടെ അഖില ഭാരതീയ ഹിന്ദുമഹാസഭാ അധ്യക്ഷന്‍ രഞ്ജിത്ത് ബച്ചന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ടാം ഭാര്യയും കാമുകനും അറസ്റ്റില്‍. രഞ്ജിത്തിന്റെ രണ്ടാം ഭാര്യ സ്മൃതി ശ്രീവാസ്തവ, കാമുകന്‍ ദീപേന്ദ്ര, ഇവരുടെ സഹായിയും ഡ്രൈവറുമായ സഞ്ജീവ് ഗൗതം എന്നിവരയാണ് ഇന്ന് യു പി പോലീസ് അറസ്റ്റ് ചെയ്തത്. രഞ്ജിത്തിനു നേര്‍ക്ക് വെടിയുതിര്‍ത്ത ജിതേന്ദ്ര എന്നയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്ന് ലഖ്‌നോ സിറ്റി പോലീസ് കമ്മീഷണര്‍ സുജിത് പാണ്ഡേ അറിയിച്ചു.
ദീപേന്ദ്രയുമായി ബന്ധം തുടരുന്ന സ്മൃതി രഞ്ജിതില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് 2016ല്‍ കുടുംബ കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ രഞ്ജിത് എതിര്‍പ്പ് തുടരുകയായിരുന്നു. ഇതിനിടെ സമവായത്തിനായി ഇരുവരും 2017ല്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും ഉടക്കി പിരിഞ്ഞു. കൂടിക്കാഴ്ചക്കിടെ സ്മൃതിയെ രഞ്ജിത് മര്‍ദിച്ചു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലെത്തിച്ചതെന്ന് പോലീസ് പറഞ്ഞു.