വാഹനം ഇടിച്ചു പരിക്കേറ്റ മുള്ളൻപന്നിക്ക് രക്ഷകരായി ഇരിട്ടി താലൂക്ക് ആശുപത്രിയി ജീവനക്കാർ

ഇരിട്ടി: വാഹനം ഇടിച്ചു പരിക്കേറ്റ മുള്ളൻപന്നിക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയി ജീവനക്കാർ രക്ഷകരായി .  താലൂക്ക് ആശുപത്രിക്ക് സമീപത്തായായി റോഡരികിൽ ആണ്  വ്യാഴാഴ്ച പുലർച്ചയോടെ  വാഹനമിടിച്ച്  പരിക്കേറ്റനിലയിൽ  ഒരു വയസ് പ്രായം തോന്നിക്കുന്ന  മുള്ളൻപന്നിയെ കണ്ടെത്തിയത്.
 താലൂക്കാശുപത്രിയിലെ 108 ആംബുലൻസ് ഡ്രൈവർ  സുഭിലാഷ് ,  നേഴ്സ് സജിമോൻ , താലൂക്ക് ആശുപത്രി നേഴ്സ് ഡാനിയൽ എന്നിവർ  ചേർന്ന് മുള്ളൻപന്നിക്ക് വെള്ളം ഉൾപ്പെടെ നൽകി സംരക്ഷണം നൽകി. തുടർന്ന് വിവരമറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി  മുള്ളൻപന്നിയെ  ഇരിട്ടിയിലെ വെറ്റിനറി ആശുപത്രിയിലെത്തിക്കുകയായിരുന്നു . സീനിയർ വെറ്റിനറി സർജൻ ഡോ . ധനഞ്ജയൻ, ഡോ. സാദത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം സെക്ഷൻ ഫോറസ്റ്ററ് ഓഫീസർ കെ . ജിജിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ശിവശങ്കരൻ , വാച്ചർ പി. ബിജു  എന്നിവരുടെ നേതൃത്വത്തിൽ    വയനാട് വൈത്തിരി പൂക്കോട് വെറ്റിനറി കോളേജിലേക്ക് മുള്ളൻ പന്നിയെ മാറ്റി.