'ചിലര്‍ എന്നെ തല്ലുന്നതിനെക്കുറിച്ച്‌ പറയുന്നു, പക്ഷേ എല്ലാ അമ്മമാരുടെയും അനുഗ്രഹം എനിക്കൊപ്പമുണ്ട്': മോദി

ഗുവാഹത്തി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാക്കന്‍മാര്‍ തന്നെ വടി കൊണ്ട് അടിക്കുന്ന കാര്യം പറയുന്നുണ്ടെന്നും എന്നാല്‍ ഇന്ത്യയിലെ എല്ലാ അമ്മമാരുടെയും അനുഗഹം തനിക്കുണ്ടെന്നും മോദി പറഞ്ഞു. കോക്രാഝറിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ചിലപ്പോഴൊക്കെ ചില നേതാക്കന്‍മാര്‍ എന്നെ വടി കൊണ്ട് അടിക്കുന്ന കാര്യം പറയുന്നു. എന്നാല്‍ ഇന്ത്യയിലെ എല്ലാ അമ്മമാരുടെയും അനുഗ്രഹം ഇതില്‍ നിന്നെല്ലാം എന്നെ സംരക്ഷിക്കും'- മോദി പറഞ്ഞു.

അതേസമയം പ്രധാനമന്ത്രിക്ക് വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കില്ല. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാതെ രാജ്യം പുരോ​ഗതിയിലേക്ക് എത്തുകയില്ലെന്ന വസ്തുത വടി കൊണ്ടടിച്ച്‌ മോദിയെ അവര്‍ പഠിപ്പിക്കും എന്നായിരുന്നു രാഹുല്‍ ​ഗാന്ധിയുടെ പ്രസ്താവന. വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലും രാജ്യത്തെ തൊഴിലില്ലായ്മ മുന്‍നിര്‍ത്തിയുള്ള വിമര്‍ശനങ്ങള്‍ രാഹുല്‍ ​ഗാന്ധി ഉന്നയിച്ചിരുന്നു. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളൊന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

''രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ്. എന്നാല്‍ ഇതിനെക്കുറിച്ച്‌ പ്രധാനമന്ത്രിയോ ധനമന്ത്രിയോ ബജറ്റില്‍ ഒരുവാക്ക് പോലും പറഞ്ഞിട്ടില്ല. രാജ്യത്തെ ഓരോ യുവാക്കളും തൊഴിലിനെപ്പറ്റിയാണ് അന്വേഷിക്കുന്നത്. ഇതാണ് യാഥാര്‍ത്ഥ്യം.'' രാഹുല്‍ ​ഗാന്ധി പറഞ്ഞു. ഇതിനെതിരെ പരോക്ഷമായി പ്രതികരിക്കുകയായിരുന്നു മോദി.