കൊറോണ വാര്‍ത്തകള്‍ ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകനെ കാണാനില്ല

ബെയ്ജിങ്: കൊറോണ വൈറസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ട ചൈനീസ് സിറ്റിസണ്‍ ജേണലിസ്റ്റിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍.

കൊറോണ വൈറസുമായി ബന്ധപ്പെട്ട് വുഹാനില്‍ നിന്നുള്ള വാര്‍ത്തകള്‍ നിരന്തരം പുറം ലോകത്തെ അറിയിച്ച മാധ്യമപ്രവര്‍ത്തകരായിരുന്നു ചെന്‍ ക്വിഷിയും ഫാങ് ബിന്നും. മൊബൈല്‍ ഫോണിലൂടെയാണ് ഇരുവരും വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തിരുന്നത്. പല വിഡിയോകളും ട്വിറ്ററിലും യുട്യൂബിലും ഷെയര്‍ ചെയ്യപ്പെട്ടു. ഇതില്‍ ചെന്‍ ക്വിഷിയെയാണ് കാണാതായിരിക്കുന്നത്. ചെന്നിനെ കാണാതായിട്ട് 20 മണിക്കൂറിലധികമായി.

ആശുപത്രിക്കുള്ളിലെ മൃതദേഹങ്ങളുടെ വീഡിയോ എടുത്തതിന് ഫാങ്ങിനെ അധികൃതര്‍ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ്ച ദിവസം വാങ്ങിന്റെ പോസ്റ്റുകളും വളരെ കുറച്ചേ കണ്ടിരുന്നുള്ളൂ.

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചൈനയില്‍ നടക്കുന്ന സംഭവങ്ങള്‍ പുറം ലോകം അറിയാതിരിക്കാന്‍ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങളാണ് ചൈനീസ് ഭരണകൂടം കൊണ്ടുവന്നത്. സാമൂഹിക മാധ്യമങ്ങളിലും പല വിധേനയുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.