തണ്ണീര്‍ത്തട സംരക്ഷണം അനിവാര്യം: ഇ.പി. ജയരാജന്‍

കണ്ണൂര്‍: തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം മനുഷ്യന്റെയും പ്രകൃതിയുടെയും നിലനില്‍പ്പിന്‌ അനിവാര്യമാണെന്ന് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. ലോക തണ്ണീര്‍ത്തട ദിനത്തോടനുബന്ധിച്ച്‌ മലബാര്‍ അവെയര്‍നെസ് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് (മാര്‍ക്) സംഘടന നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കാട്ടാമ്ബള്ളി തണ്ണീര്‍ത്തടം ആകെ മാറിയെന്നും വികസനം ഓരോ നീര്‍ത്തടത്തിനും വലിയ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തണ്ണീര്‍ത്തടങ്ങളിലെ ജൈവ വൈവിധ്യം കാക്കാന്‍ നാം ബാധ്യസ്ഥരാണ്. സര്‍ക്കാര്‍ അതിന്റെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയ്ക്കുവേണ്ടി കാട്ടാമ്ബള്ളി പുഴയിലെ ആവാസവ്യവസ്ഥയെക്കുറിച്ച്‌ മാര്‍ക് സെക്രട്ടറിയും ഗവേഷകവിദ്യാര്‍ഥിയുമായ റോഷ്‌നാഥ് രമേശ് തയ്യാറാക്കിയ 'ഫോണ ഓഫ് കാട്ടാമ്ബള്ളി' എന്ന പഠനത്തിന്റെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മേയര്‍ സുമ ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് മുഖ്യാഥിതിയായിരുന്നു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ.പങ്കജാക്ഷന്‍, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂല്‍, ഫിഷറീസ് വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാത്ത്, മാര്‍ക് സെക്രട്ടറി റോഷ്‌നാഥ് രമേശ്, മാര്‍ക് എക്സിക്യൂട്ടീവ് അംഗം മഹേഷ് ദാസ്, റിയാസ് മാങ്ങാട്, വിദ്യാര്‍ഥികള്‍, മാര്‍ക് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.