പുത്തന്‍വീട് കൈപിടിച്ചു: 47 ദമ്ബതിമാര്‍ പുതുജീവിതത്തിലേക്ക്

പുത്തന്‍കുന്ന്: സമൂഹ വിവാഹത്തിലൂടെ 47 ദമ്ബതിമാര്‍ പുതുജീവിതത്തിലേക്ക് പ്രവേശിച്ചു. പുത്തന്‍വീട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നഖ്ശബന്ദിയ്യ ത്വരീഖത്ത കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് സമൂഹ വിവാഹം നടന്നത്.

നഖ്ശബന്ദിയ്യ ത്വരീഖത്ത കേന്ദ്ര കമ്മറ്റി സംഘടിപ്പിച്ച പതിനെട്ടാമത് സമൂഹ വിവാഹമാണ് വയനാട് പുത്തന്‍കുന്നില്‍ നടന്നത്. പുത്തന്‍ കുന്ന് ശാഖയില്‍ പുതുതായി നിര്‍മിച്ച സാംസ്‌കാരിക വിദ്യാഭ്യാസ നിലയത്തിന്റെ ഉദ്ഘാടനവും വിവാഹത്തോടനുബന്ധിച്ച്‌ നടന്നു.

നഖ്ശബന്ദിയ്യ ത്വരീഖത്ത് രക്ഷാധികാരി സയ്യിദ് പി.വി. ഷാഹുല്‍ ഹമീദ് സാംസ്‌കാരിക വിദ്യാഭ്യാസ നിലയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹവിവാഹത്തിന് ബി.സി. അബ്ദുറഹിമാന്‍ മാസ്റ്റര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്നു നടന്ന ദമ്ബതികള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടി സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ ഐ സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസ്ഥാനത്തിന്റെ രക്ഷാധികാരി സയ്യിദ് പി.വി. ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.

വിവാഹച്ചടങ്ങുകളിലെ പണച്ചെലവും മനുഷ്യപ്രയത്നവും പരമാവധി ചുരുക്കി സമൂഹത്തിലെ വിവിധ ശ്രേണികളിലുള്ള ആളുകള്‍ വലുപ്പച്ചെറുപ്പമില്ലാതെ ഒരേ പന്തലില്‍ വെച്ച്‌ വിവാഹിതരാവുന്നു എന്നതാണ് ഇത്തരം സമൂഹ വിവാഹങ്ങളുടെ സവിശേഷത. 94 വീടുകളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ നടക്കേണ്ട വിവാഹങ്ങള്‍ ഒറ്റ വേദിയില്‍ നടക്കുമ്ബോള്‍ ആളുകള്‍ക്ക് ഒരുമിച്ചു പങ്കെടുക്കാനുള്ള അവസരമുള്ളതിനാല്‍ സമയം പരമാവധി ലാഭിക്കാനും വിവാഹച്ചെലവ് ഗണ്യമായി കുറയ്ക്കാനും കഴിയും.